
കോന്നി : 300 കടന്ന റബർ വില വീണ്ടും പിന്നാക്കം പോയതോടെ കർഷകർ ആശങ്കയിൽ.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ അയവുവന്നതോടെ അന്താരാഷ്ട്ര, തദ്ദേശീയ മാർക്കറ്റുകളിൽ റബർവിലയിൽ കുറവുണ്ടായി. വന്യമൃഗശല്യവും വിലയിടിവും കാരണം മലയോര റബർ കർഷകർ കൃഷിയിൽ നിന്ന് വിട്ടുനിന്ന സാഹചര്യത്തിലാണ് പ്രതീക്ഷയായി വില 300ൽ എത്തിയത്. തോട്ടങ്ങൾ പലതും കാടുപിടിച്ചു കിടന്നത് തെളിച്ചു ടാപ്പിംഗ് പുനരാരംഭിച്ചപ്പോൾ വീണ്ടും വിലയിടിവ് ഉണ്ടാകുന്നത് കർഷകരെ കാര്യമായി ബാധിക്കും. വരുംദിവസങ്ങളിലും വിലയിൽ കുറവുണ്ടായേക്കാം. മിക്ക തോട്ടങ്ങളിലും പൂർണതോതിൽ ടാപ്പിംഗും ഉൽപാദനവും നടക്കുന്നില്ല. റെയിൻ ഗാർഡിംഗ് പൂർത്തിയാകാത്ത തോട്ടങ്ങളുമുണ്ട്. റബറിന് സർക്കാർ 250രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് നൽകാനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയിട്ടില്ല. ജൂൺ നാലിന് അന്താരാഷ്ട്രവില 300 കടന്ന് കുതിപ്പായിരുന്നു. 16 ന് 307 രൂപ വരെയെത്തി. സംസ്ഥാനത്തെ വില 300 കടന്ന് മുന്നോട്ട് പോകുമെന്ന് കരുതിയെങ്കിലും കാര്യമായ കുതിപ്പുണ്ടായില്ല. മരങ്ങളുടെ രോഗം,മഴ,പുനർകൃഷിയുടെ കുറവ് എന്നീ കാരണങ്ങളാൽ ഈ കൊല്ലം വില 350 കടക്കുമെന്നാണ് ലോകബാങ്ക് വിലയിരുത്തിയത്.
വില ഉയർന്നപ്പോൾ പ്രതീക്ഷയിലായിരുന്ന മലയോര മേഖലയിലെ ചെറുകിട, നാമമാത്ര കർഷകർ ഇപ്പോൾ ആശങ്കയിലാണ്.
ആർ.ഗോവിന്ദ് ( കർഷകസംഘം, കോന്നി ഏരിയ സെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |