
♦ 2018ലെ മഹാപ്രളയത്തിന്റെ ഓർമ്മകൾ മായാതെ....
പത്തനംതിട്ട: എട്ട് വർഷം മുൻപ് നാടിനെ മുക്കിയ പ്രളയത്തിന്റെ ഓർമ്മകൾ മായും മുൻപ് മറ്റൊരു പ്രളയം. 2018ലെ പ്രളയത്തിന് ശേഷവും ഒന്നും പഠിച്ചിട്ടില്ലെന്നതിന് തെളിവാണ് ഇത്തവണത്തെ പ്രളയം. 2018 ആഗസ്റ്റ് 14ന് അർദ്ധരാത്രിയിലുണ്ടായ മഹാപ്രളയം പുലർച്ചെ നാടറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു. റാന്നിയെ വിഴുങ്ങിയ പ്രളയം കോഴഞ്ചേരിയും ആറൻമുളയും കടന്ന് ചെങ്ങന്നൂരിലും തിരുവല്ലയിലും വൻ നാശനഷ്ടമുണ്ടാക്കിയിരുന്നു.
1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമായിരുന്നു 2018ലേത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഉയർന്ന അളവിൽ മഴ ലഭിച്ചിരുന്നു. ആഗസ്റ്റ് ഒമ്പതു മുതൽ മഴ തിമിർത്തു പെയ്തു. ശബരിഗിരി പദ്ധതിയുടെ ഡാം അടക്കം പൂർണതോതിൽ നിറഞ്ഞപ്പോഴും അധികൃതർ വേണ്ടത്ര ഗൗരവം കാട്ടിയില്ല. 14ന് മഴ വീണ്ടും തിമിർത്തു. പമ്പ, കക്കി ആനത്തോട് സംഭരണികളുടെ ഷട്ടറുകൾ പെട്ടന്നുയർത്തി. ഇതിനൊപ്പം മലയോരത്തുണ്ടായ ഉരുൾപൊട്ടലുകളും മലവെള്ളപ്പാച്ചിലും കൂടിയായപ്പോൾ മണിക്കൂറുകൾക്കുള്ളിൽ നാട് വെള്ളത്തിലായി.
പമ്പയും അച്ചൻകോവിലും മണിമലയും നിറഞ്ഞൊഴുകി. ഒഴുകിയെത്തിയ വെള്ളം നദിയുടെ അതിരുകൾ പിന്നീട്ട് കിലോമീറ്ററുകൾക്കപ്പുറത്തേക്ക് പരന്നു. ഇരുനില വീടുകൾ ഉൾപ്പെടെ മുങ്ങി. ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയും ശുചീകരണത്തിലൂടെയുമാണ് പഴയ നിലയിലേക്ക് മടങ്ങിയത്.
2018ന്റെ ആവർത്തനം
2018ലെ മഹാപ്രളയത്തിന്റെ സാഹചര്യമായിരുന്നു ഇക്കഴിഞ്ഞ 30നും ഒന്നിനും ജില്ലയിൽ. ഒറ്റരാത്രി കൊണ്ട് റാന്നി ടൗൺ മുങ്ങി. വലിയ തോതിൽ ഉരുൾപൊട്ടൽ ഉണ്ടാകാതിരുന്നതും മഴയുടെ ശക്തി കുറഞ്ഞതും ആശ്വാസമായി. പക്ഷെ, പ്രളയാനന്തര നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായില്ല. മണിയാർ ഡാം ഷട്ടർ പണികൾക്കായി തുറന്നിട്ടത് പമ്പാനദിയിൽ വെള്ളമുയർന്ന് ഇത്തവണ മിന്നൽ പ്രളയത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. മഴ ശക്തമായതോടെ മൂഴിയാർ ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളമാണ് മണിയാറിലൂടെ കുതിച്ചൊഴുകിയത്. അള്ളുങ്കൽ, കാരിക്കയം പദ്ധതികളുടെ വൈദ്യുതി ഉത്പാദനവും തടസപ്പെട്ടു. അതിതീവ്ര മഴയുടെ ജാഗ്രതാ മുന്നറിയിപ്പുണ്ടായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |