
ശ്രീകാര്യം: തലസ്ഥാന നഗരിയിലേക്കുള്ള പ്രധാന കോറിഡോറായ ശ്രീകാര്യത്തെ ഫ്ലൈഓവറിന്റെ നിർമ്മാണം എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു. ശ്രീകാര്യത്തെ അനിയന്ത്രിതമായ ഗതാഗത കുരുക്ക് പരിഹരിച്ച് സമഗ്ര വികസനത്തോടൊപ്പം നിർദ്ദിഷ്ട ലൈറ്റ് മെട്രോയ്ക്ക് വഴിയൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ശ്രീകാര്യം ഫ്ലൈഓവർ നിർമ്മാണമാണ് ഇഴയുന്നത്. 2024 നവംബർ 5നാണ് ചെറിയാൻ വർക്കി കൺസട്രക്ഷൻ കമ്പനി പദ്ധതിക്കുള്ള കരാർ ഏറ്റെടുത്തത്. കാലാവധി ഈ മാസം തീരും. ഒരുവശത്തെ ഓടയുടെയും സർവീസ് റോഡിന്റെയും പണികൾ ഭാഗീകമായി പൂർത്തിയായെങ്കിലും പ്രധാനവർക്കായ ഫ്ലൈഓവറിന്റെ പൈലിംഗ് ജോലികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിന്റെ ഡിസൈൻ ഇതുവരെ കൊച്ചിമെട്രോ അധികൃതർ കരാർ കമ്പനിക്ക് കൈമാറിയിട്ടില്ലെന്നാണ് വിവരം. ഡിസൈൻ ഇല്ലാതെ എങ്ങനെ നിർമ്മാണം നടത്തുമെന്നാണ് കരാർകമ്പനിയുടെ ചോദ്യം.
ഫ്ലൈഓവറിന്റെ നിർമ്മാണ കാലാവധി ഈ മാസം തീരാനിരിക്കെ പണികൾ തീരാത്ത സാഹചര്യത്തിൽ കരാർ കമ്പനി കാലാവധി ദീർഘിപ്പിക്കലും വൻ നഷ്ടപരിഹാരതുകയും ആവശ്യപ്പെടാൻ ഒരുങ്ങുകയാണ്. നിർമ്മാണ സാധനങ്ങളുടെ വിലവർദ്ധന കൂടി കണക്കിലെടുക്കുമ്പോൾ ഇത് വലിയ തുകയായി മാറാൻ സാദ്ധ്യതയുണ്ട്.
ഡ്രോയിംഗും ലഭിച്ചില്ല
ശ്രീകാര്യം ഫ്ലൈഓവർ പദ്ധതിക്കായുള്ള വിശദമായ ഡിസൈൻ കൺസൾട്ടൻസി (ഡി.ഡി.സി) യ്ക്കുള്ള ലെറ്റർ ഓഫ് അക്സെപ്റ്റൻസ് കരാർ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ 2023 ജൂൺ 30ന് സോവിൽ ലിമിറ്റഡ് (SOWIL) കമ്പനിക്ക് നൽകിയിരുന്നു. എന്നാൽ ഫ്ലൈഓവർ നിർമ്മാണ പദ്ധതി മുമ്പ് കൈകാര്യം ചെയ്തിരുന്ന കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡ് (KRTL) ൽ നിന്ന് തങ്ങൾക്ക് കുടിശ്ശിക പണമടവ് ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിസൈൻ കരാർ ലഭിച്ച സോവിൽ കമ്പനി ലിമിറ്റഡ്, ഫ്ലൈഓവർ നിർമ്മാണ കരാർ ഏറ്റെടുത്ത ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്ക് വിശദമായ ഡ്രോയിംഗുകൾ നൽകാൻ വിസമ്മതിച്ചു. ഇക്കാരണത്താൽ കരാർ ഏറ്റെടുത്ത സാേവിൽ കമ്പനി ലിമിറ്റഡിനെതിരെ അച്ചടക്കനടപടി കൈകൊള്ളാതെ കൊച്ചി മെട്രോ കോർപ്പറേഷൻ അധികൃതർ നീട്ടിക്കൊണ്ടുപോയത്. ഈ കാലയളവിൽ കരാറുകാരന് ഒരു ഡ്രോയിംഗും കൈമാറപ്പെട്ടിട്ടില്ല.
ജനങ്ങൾ ദുരിതത്തിൽ
കൺസൾട്ടൻസി കരാർ കൈകാര്യം ചെയ്തതിലെ പിഴവാണ് പദ്ധതി ഇത്രയും നീളാൻ കാരണം. ഡിസെെൻ വർക്കിനായി പുതിയ ടെൻഡർ ക്ഷണിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ഡ്രോയിംഗുകൾ ലഭിക്കാൻ കുറഞ്ഞത് ആറുമാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിർമ്മാണത്തിന്റെ മെല്ലെപ്പോക്ക് കാരണം ദുരിതത്തിലായത് ജനങ്ങളാണ്. നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ അനിയന്ത്രിതമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |