
പാലോട്: പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഓഫീസ് കെട്ടിടവും ഗാരേജും കാടുകയറി നശിക്കുന്നു. കെട്ടിടങ്ങൾ മുഴുവൻ നശിച്ച് തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ട് വർഷങ്ങളായി.വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ബസ് സ്റ്റാൻഡ് കോടതി ഉത്തരവിനെതുടർന്ന് പാലോട് കുശവൂർ ജംഗ്ഷനിലേക്ക് മാറ്റി. പിന്നീട് പഴയ ബസ് സ്റ്റാൻഡിനെ അധികൃതർ തഴഞ്ഞു. വിവിധ കാലയളവിലായി ത്രിതല പഞ്ചായത്തുകൾ അനുവദിച്ചതും എം.എൽ.എമാരുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകകളും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ച നന്ദിയോട് കെ.രവീന്ദ്രനാഥിന്റെ ഭരണകാലത്താണ് ബസ് സ്റ്റാൻഡിന് ഭൂമി വാങ്ങി നൽകിയത്.കെട്ടിടങ്ങൾ നിർമ്മിച്ച് നൽകിയതും സൈഡ് വാൾ നിർമ്മിച്ചതും അദ്ദേഹമാണ്.ഡിപ്പോ ഇവിടെ നിന്ന് മാറ്റുന്നതോടെ കോടികൾ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും അന്യാധീനപ്പെടുമെന്നതിനാൽ ഡിപ്പോയുടെ ഒരു ഭാഗം ഈ പ്രദേശത്ത് നിലനിറുത്തണമെന്നാവശ്യപ്പെട്ട് നന്ദിയോട് ഗ്രാമപഞ്ചായത്ത് കോടതിയിൽ നൽകിയ പരാതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
തർക്കം നീളുന്നു
1979മുതൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസായും തുടർന്ന് 1984 മുതൽ ഓപ്പറേറ്റിംഗ് സെന്ററായുമാണ് ഇവിടെ കെ.എസ്.ആർ.ടി.സി പ്രവർത്തനം ആരംഭിച്ചത്. അൻപത് സെന്റിൽ മാത്രം ബസ്‌സ്റ്റാൻഡ് പ്രവർത്തിച്ചിരുന്നതിനാൽ സ്ഥലസൗകര്യം പ്രശ്നമായി. പാർക്കിംഗിനെച്ചൊല്ലി അധികൃതരും നാട്ടുകാരുമായി പ്രശ്നങ്ങളുണ്ടായി.
പാലോട് കുശവൂർ ജംഗ്ഷനിലെ നാട്ടുകാരും പെരിങ്ങമ്മല പഞ്ചായത്തും മുൻകൈയെടുത്ത് 2.5 ഏക്കർ സ്ഥലം വാങ്ങി കെ.എസ്.ആർ.ടി.സിക്ക് വിട്ടുനൽകി. ഇതോടെ പെരിങ്ങമ്മല-നന്ദിയോട് പഞ്ചായത്തുകൾ തർക്കത്തിലായി.
1.57ഏക്കർ ഭൂമി പഞ്ചായത്തിന്
തിരികെ നൽകണം
സ്ഥലപരിമിതിയാണ് പ്രതിസന്ധിയെന്ന പ്രചരണത്തെ തുടർന്ന് നന്ദിയോട് പഞ്ചായത്തും നാട്ടുകാരും ചേർന്ന് ബസ് സ്റ്റാൻഡിന് സമീപം 1.57ഏക്കർ വസ്തുവും കൂടി വാങ്ങി നൽകി. വർഷങ്ങൾ കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡ് ആരംഭിക്കാത്തതിനാൽ സ്ഥലം തിരികെ ആവശ്യപ്പെട്ട് പെരിങ്ങമ്മല പഞ്ചായത്ത് കോടതിയെ സമീപിച്ചു. ബസ് സ്റ്റാൻഡ് ആരംഭിക്കുക അല്ലെങ്കിൽ സ്ഥലം പെരിങ്ങമ്മല പഞ്ചായത്തിന് വിട്ടു നൽകുക എന്ന കോടതിയുത്തരവുണ്ടായി. ഇതോടെ നന്ദിയോട് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും എതിർപ്പവഗണിച്ച് ബസ്‌സ്റ്റാൻഡ് കുശവൂരേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |