വിതുര: നിറയെ യാത്രക്കാരുമായി നെടുമങ്ങാട് നിന്നും പൊൻമുടിയിലേക്ക് പുറപ്പെട്ട പ്രിയദർശിനി ബസ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് വഴിയിൽ കുടുങ്ങി.രണ്ട് മണിക്കൂർ പൊൻമുടി കല്ലാർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ പൊൻമുടി ഏഴാംവളവിലാണ് വളവ് തിരിയുന്നതിനിടയിൽ ബസ് കേടായത്.
അവധി ദിവസമായതിനാൽ ഇന്നലെ പൊൻമുടി സന്ദർശിക്കാനായി ധാരാളം സഞ്ചാരികളെത്തിയിരുന്നു. വിതുര ഡിപ്പോയിൽ നിന്നും മെക്കാനിക്കെത്തി ബസ് നന്നാക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയതോടെ പൊൻമുടിയിൽ സഞ്ചാരികളുടെ വൻ തിരക്കാണ്. ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ ഇരട്ടിയിലേറെ യാത്രക്കാരെ കുത്തിനിറച്ച് അപകടം വിളിച്ചോതി യാത്ര നടത്തുന്നതായി വ്യാപകപരാതി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ആറാംവളവിൽ നെയ്യാറ്റിൻകരയിൽ നിന്നുമെത്തിയ പ്രിയദർശിനി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടിരുന്നു. ഡ്രൈവർ റോഡരികിലെ സിമന്റ് തിട്ടയിൽ ബസ് ഇടിച്ചുനിർത്തിയതിനാൽ അപകടം ഒഴിവായി. പൊൻമുടിയിലേക്കുള്ള പ്രിയദർശിനി ബസുകളിൽ യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഒരാഴ്ച മുൻപ് ലോഡ് കയറ്റി പൊൻമുടിയിലേക്ക് വന്ന ലോറിയും കേടായി വഴിയിൽ കുടുങ്ങിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |