
കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്ത് വള്ളിമംഗലം പാലത്തിനോട് ചേർന്ന് 100മീറ്ററോളം റോഡിന്റെവശം ഇടിഞ്ഞു അപകടാവസ്ഥയിലായിട്ട് വർഷങ്ങളായിട്ടും അധികാരികൾക്ക് മിണ്ടാട്ടമില്ല. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്കും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്ന പ്രധാന റോഡാണിത്. സമാന്തരമായി രണ്ടു വാഹനങ്ങൾ പോയാൽ ഇതുവഴി കാൽനടയാത്രക്കാർക്കും ചെറുവാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. കൊടും വളവിൽ അമിതവേഗത്തിലെത്തുന്ന പല വാഹനങ്ങളും വശത്തെ കുഴിയിലേക്കാണ് പതിക്കുന്നത്. റോഡിന്റെ വശങ്ങൾ എല്ലാം ഇടിഞ്ഞു താഴ്ന്ന് അപകടാവസ്ഥയിലാണ് നിലനിൽക്കുന്നത്.
രാത്രികാലങ്ങളിൽ ഇവിടെ അപകടം പതിവാണ്. ഇതിനരികെ മുപ്പതടി താഴ്ച്ചയിൽ തോടുമുണ്ട്. വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ തോടിലേക്കും വീഴാൻ സാദ്ധ്യതയുണ്ട്. റോഡിന് വശത്ത് താഴെയായി ആൾതാമസമുള്ള നിരവധി വീടുകളുണ്ട്.
പാർശ്വഭിത്തി ഇല്ല
പാർശ്വഭിത്തി ഇല്ലാത്തത് കാരണം ഇവിടുത്തെ മണ്ണിടിഞ്ഞ് താഴേക്ക് പതിക്കുന്ന സാഹചര്യമാണ്. പാർശ്വഭിത്തി നിർമ്മിച്ച് സുരക്ഷവേലി ഉൾപ്പെടെയുള്ള സംവിധാനമൊരുക്കി യാത്രികർക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള സൗകര്യവും താമസക്കാർക്ക് പേടി കൂടാതെ കഴിയാനുള്ള സാഹചര്യവും ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |