
പാറശാല: ദിനംപ്രതി അപകടങ്ങൾ പതിവാകുന്ന പഴയഉച്ചക്കട ജംഗ്‌ഷനിലെ അപകട പരമ്പരക്ക് അറുതിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തീരദേശ മേഖലയിലൂടെ കടന്നുപോകുന്ന ഊരമ്പ് -പൂവാർ റോഡിലെ ഗതാഗത തിരക്കുകൾക്ക് പുറമെ ജംഗ്‌ഷന് സമീപത്തായി പ്രവർത്തിക്കുന്ന പൊതു മാർക്കറ്റിലെ തിരക്കും എതിർവശത്തായി പ്രവർത്തിക്കുന്ന പെട്രോൾ പമ്പിന്റെ പ്രവർത്തനവും ഒത്തുചേരുമ്പോൾ പഴയഉച്ചക്കട ജംഗ്‌ഷൻ ജനത്തിരക്കേറിയ ഒരു യുദ്ധക്കളമായി മാറുന്ന സ്ഥിതിയാണ്. തിരക്കേറിയ റോഡിലെ വാഹനങ്ങൾക്ക് പുറമെ മാർക്കറ്റിലെത്തുന്ന വാഹനങ്ങളും ഇരുവശത്തുമായി തലങ്ങും വിലങ്ങുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കാൽനട യാത്രക്കാർക്ക് പോലും കടന്നുപോകാൻ കഴിയാത്ത നിലയിലാണ്.
തിരക്കേറിയ പഴയഉച്ചക്കട -കാരക്കാവിള റോഡ്
ദിവസേന പ്രവർത്തിക്കുന്ന മാർക്കറ്റിൽ പ്രദേശത്തെ നാട്ടുകാർക്ക് പുറമെ സമീപ പ്രദേശങ്ങളിൽ നിന്നും ആളുകൾ മീനും മറ്റു സാധനങ്ങളും വാങ്ങുന്നതിനായി എത്തുന്നതിനാൽ ദിവസവും രാവിലെ മുതൽ ഉച്ചക്ക്1വരെ പഴയഉച്ചക്കട ജംഗ്‌ഷൻ മുതൽ റോഡിന്റെ ഇരുവശവും തിരക്കോട് തിരക്കായിരിക്കും. മാർക്കറ്റ് പ്രവർത്തിക്കുന്ന പഴയഉച്ചക്കട -കാരക്കാവിള റോഡും പരിസരവും നിറയെ ആളുകളായിരിക്കും.
നിരവധി അപകടമരണങ്ങളും
കഴിഞ്ഞ ദിവസം ഇവിടെ വച്ചുണ്ടായ ബസ് അപകടത്തിൽ ഭർത്താവുമൊത്ത് സ്‌കൂട്ടറിന് പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന ഉച്ചക്കട പുല്ലുവെട്ടി സ്വദേശിയായ ഷെറീബ തത്ക്ഷണം മരിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 5 പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. നിരന്തരം നടക്കുന്ന അപകടങ്ങൾക്ക് അറുതി വരുത്തുന്നതിനായി റോഡിലെ തിരക്ക് ഒഴിവാക്കുന്നതിനും റോഡ് വക്കിൽ നിറുത്തിയിടുന്ന വാഹനങ്ങൾ മാറ്റി പാർപ്പിക്കുന്നതിനുമായി ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |