തൃശൂർ: സരയൂ തീരത്ത് 1953ൽ പിറവിയെടുത്ത മഹാത്മാ ലൈബ്രറി ഏഴരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും തീർക്കുന്നത്... അക്ഷര വെളിച്ചം, വായനാവസന്തം! പുതുസമൂഹം വായനയിൽ നിന്നകലുന്നുവെന്ന് ആശങ്കപ്പെടുമ്പോൾ കാലാനുസൃത മാറ്റങ്ങളാൽ എല്ലാവരെയും തന്നിലേക്ക് അടുപ്പിക്കുകയാണ് തൃപ്രയാർ കിഴക്കെനട ചെമ്മാപ്പിള്ളി റോഡിലെ ഈ 'മഹാത്മ'.
അക്ഷരങ്ങളിലൂടെ അറിവ് തേടുന്നവരെ വ്യത്യസ്ത പ്രവർത്തനങ്ങളുമായി വായനശാലയുടെ അണിയറ പ്രവർത്തകരും ഒപ്പം നിറുത്തുന്നു. പഴയ പ്രതാപത്തിന് ഇടയ്ക്കൊന്ന് കോട്ടം സംഭവിച്ചെങ്കിലും എല്ലാം ദിവസവും ഇപ്പോൾ സജീവമാണ് ലൈബ്രറി. ലൈബ്രറി കൗൺസിൽ നിയമാവലിക്കനുസരിച്ചുള്ള പ്രവർത്തനങ്ങളും കായിക - സാംസ്കാരിക പ്രവർത്തനങ്ങളുമായി സജീവമാണ്.
1970 - 80 കാലത്ത് സംസ്ഥാനത്ത് അഖിലേന്ത്യ വോളി ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിച്ച ചുരുക്കം ചില സംഘടനകളിലൊന്നായിരുന്നു മഹാത്മ.
പതിനായിരത്തിലേറെ പുസ്തകങ്ങൾ
വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി നിർമ്മിച്ച ഇരുനില കെട്ടിടത്തിൽ പതിനായിരത്തിലധികം പുസ്തകങ്ങളുണ്ട്. നിത്യവും നൂറുകണക്കിന് പേരാണ് പുസ്തകം തേടി ഇവിടെയെത്തുന്നത്. ഇരുന്നു വായിക്കാനുള്ള സൗകര്യവുമുണ്ട്. ലൈബ്രറി പുസ്തകങ്ങൾ ഡിജിറ്റലൈസേഷനും പൂർത്തിയാക്കി. മുന്നൂറിലേറെ അംഗങ്ങളാണുള്ളത്.
വയോജനങ്ങൾക്ക് പകൽ വീട്
വായിക്കാനും സമയം ചെലവഴിക്കാനുമായി എത്തുന്ന മുതിർന്ന പൗരൻമാർക്കായി പകൽ വീടും ഇവിടെ സജ്ജം. കാരംസ്, ടീ വെൻഡിംഗ് യന്ത്രം എന്നിവയും ഇവിടെയുണ്ട്.
പ്രവർത്തനങ്ങൾ
ബാലവേദി
വയോജനവേദി
മഹിളാവേദി
യുവതവേദി
പകൽവീട്
ജൂനിയർ ഫുട്ബാൾ ടീം
കാർഷിക പൂന്തോട്ടം
നൃത്ത പഠനക്ലാസ്
സംഗീത പഠനക്ലാസ്
സ്‌പോർട്സ്
വർഷത്തിൽ മുപ്പതിലേറെ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ബി ഗ്രേഡിലാണെങ്കിലും പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ എ ഗ്രേഡ് ലൈബ്രറിയാകുമെന്ന പ്രതീക്ഷയിലാണ്.
- ഇ. ബാലഗോപാൽ, ലൈബ്രറി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |