
ചെന്നൈ: പാർട്ടി രൂപീകരിച്ച് രണ്ട് വർഷത്തിനുള്ളിൽ അധികാരത്തിലേക്ക് അടുക്കുന്ന വിജയ്‌യെയും ടിവികെയും തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ദ്രാവിഡ രാഷ്ട്രീയത്തിന് വിജയ് ഭാവിയിൽ വെല്ലുവിളിയാകുമെന്നും ഇത് തടയേണ്ടത് അത്യാവാശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിരവൈരികളായ മുന്നണികൾ ഒരുമിക്കാൻ ശ്രമിക്കുന്നത്.
എഐഎഡിഎംകെ നേതാവായ എംജി രാമചന്ദ്രൻ (എംജിആർ) തമിഴ്നാട്ടിൽ ശക്തികേന്ദ്രമായത് ഇതുപോലൊരു സാഹചര്യത്തിലൂടെയായിരുന്നു. വിജയ് അധികാരത്തിലേറിയാൽ ദ്രാവിഡ പാർട്ടികൾക്ക് തിരിച്ച് അധികാരത്തിലെത്താൻ തടസമുണ്ടാകുമെന്ന് ഇരുമുന്നണികളും ഭയപ്പെടുന്നു. സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളാൻ ആഗ്രഹിച്ച സാമൂഹികപ്രവർത്തകൻ കൂടിയായിരുന്നു എംജിആർ. അധികാരത്തിന്റെ ഭീകരത തലപൊക്കിയെന്ന് ആരോപിച്ചാണ് അദ്ദേഹം കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെയിൽ നിന്ന് പുറത്തുപോകേണ്ടിവന്നത്. രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുമ്പ് വിജയ് ആരംഭിച്ച സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയതിൽ എംജിആറിന്റെ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തുന്നത്.
ഈ സാഹചര്യത്തിൽ ഏത് വിധേനയും വിജയ്‌യെ അധികാരത്തിൽ എത്തുന്ന തടയണമെന്നാണ് ഡിഎംകെയിലെ ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. വിജയ്‌യെ തടയാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. എന്നാൽ ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ 108 എംഎൽഎമാരെയും രാജിവയ്പ്പിക്കാനാണ് വിജയ്‌യുടെ തീരുമാനം.
അതേസമയം, തമിഴ്നാട്ടിൽ വിജയ്ക്ക് സർക്കാരുണ്ടാക്കണമെങ്കിൽ ഇനി രണ്ട് വഴികളാണുള്ളത്. രണ്ട് സീറ്റുകൾ വീതമുള്ള വിസികെ, സിപിഎം, സിപിഐ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കുക. ഈ പാർട്ടികളുടെ സംസ്ഥാന മേധാവികളെ ടിവികെ നേതാക്കൾ ഇന്നലെ നേരിട്ട് കണ്ട് രേഖാമൂലം അഭ്യർത്ഥന കൈമാറി. വിസികെ അദ്ധ്യക്ഷൻ തിരുമാളവൻ സിപിഐ, സിപിഎം സംസ്ഥാന സെക്രട്ടറിമാരുമായി പ്രത്യേകം ചർച്ച നടത്തി. ഉപാധികളോടെ പിന്തുണ നൽകുന്ന കാര്യത്തിൽ സമവായത്തിലെത്തിയെന്ന് സൂചന.
അണ്ണാ ഡിഎംകെയിൽ വിമതശബ്ദം ഉയർത്തുന്ന നേതാക്കളായ സിവിഷണ്മുഖം, ഒഎസ് മണിയൻ എന്നിവരേയും അവരെ അനുകൂലിക്കുന്ന എംഎൽഎമാരുടേയും പിന്തുണ അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സ്വീകരിക്കുക. ഈ വിമതനേതാക്കളെ പിന്തുണയ്ക്കുന്ന 28 എംഎൽഎമാർ ഇപ്പോൾ പുതുച്ചേരിയിലെ റിസോർട്ടിലാണ്. സിവി ഷണ്മുഖത്തിന് ഉപമുഖ്യമന്ത്രിസ്ഥാനവും മറ്റു രണ്ടുപേർക്ക് മന്ത്രിസ്ഥാനവുമാണ് വിമത നേതാക്കളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |