
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലക്നൗവിൽ വിദ്യാർത്ഥികൾ അടക്കം 15 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം നടന്ന കെട്ടിടം പ്രവർത്തിച്ചത് അനധികൃതമായി. ഈ കെട്ടിടത്തിന് വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കാനുള്ള അനുമതിയില്ലായിരുന്നു. കെട്ടിടം പൊളിക്കാൻ 2016ൽ നോട്ടീസ് നൽകിയതാണ്. സംഭവത്തിൽ യു.പി സർക്കാർ രൂപീകരിച്ച രണ്ടംഗ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചു.
താമസത്തിനുള്ള കെട്ടിടത്തിലാണ് വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചത്. അതിനാൽ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട ഫയർ എക്‌സിറ്റ് അടക്കം സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല. 2016ൽ കെട്ടിടം പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഉടമ ലക്നൗ വികസന അതോറിട്ടി (എൽ.ഡി.എ) ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒഴിവാക്കി. ദുരന്തത്തിന് ശേഷം പഴയ ഫയൽ പൊടിത്തട്ടിയെടുത്ത ഉദ്യോഗസ്ഥർ വീണ്ടും നോട്ടീസ് നൽകി.
ഇതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എൽ.ഡി.എ വൈസ് ചെയർമാൻ പ്രതമേഷ് കുമാറിനെ വിളിച്ചുവരുത്തി നഗരത്തിലെ അനധികൃത കെട്ടിടങ്ങളുടെ പട്ടികയും മുൻകാലങ്ങളിൽ നടത്തിയ പൊളിച്ചുമാറ്റലുകളുടെ വിശദാംശങ്ങളും ആവശ്യപ്പെട്ടു. വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ആവശ്യത്തിന് സംവിധാനങ്ങൾ ഉറപ്പാക്കിയില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു.
ടൂറിസം അഡിഷണൽ ചീഫ് സെക്രട്ടറി അമൃത് അഭിജത്ത്, ലക്നൗ സോൺ എ.ഡി.ജി.പി പ്രവീൺ കുമാറുമാണ് എസ്.ഐ.ടിയിലുള്ളത്.
ഇന്നലെ ആറംഗ ഫോറൻസിക് ലബോറട്ടറി വിദഗ്ദ്ധർ സ്ഥലത്ത് പരിശോധന നടത്തി. അപകടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെട്ടിട ഉടമ വീരേന്ദ്ര പ്രസാദ് ശുക്ല, പെറ്റ് ഷോപ്പ് ഉടമ രാമകൃഷ്ണ ഉപാധ്യായ, ആനിമേഷൻ സെന്റർ നടത്തിപ്പുകാരായ തുഷാങ്ക് കൃഷ്ണ ജയ്‌സ്വാൾ, കുമാർ സാഹു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |