
ന്യൂഡൽഹി: വിമത പക്ഷം അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കും മുമ്പേ മമതാ ബാനർജിയുടെ നീക്കങ്ങൾ. തൃണമൂൽ കോൺഗ്രസിന്റെ പുതിയ ദേശീയ വർക്കിംഗ് കമ്മിറ്റി രൂപീകരിച്ച് ഭാരവാഹികളുടെ പട്ടിക മമത തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. 24 അംഗ ദേശീയ വർക്കിംഗ് കമ്മിറ്റിയിൽ മമതയാണ് അദ്ധ്യക്ഷ. സുബ്രത ബക്ഷി(വൈസ് പ്രസിഡന്റ്), അഭിഷേക് ബാനർജി(ദേശീയ ജനറൽ സെക്രട്ടറി), ഡെറിക് ഒബ്രയാൻ, ഡോള സെൻ(ജോയിന്റ് സെക്രട്ടറിമാർ), സുഭാഷിഷ് ചക്രവർത്തി(ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
വിമത വിഭാഗം അദ്ധ്യക്ഷനായി നിയമിച്ച മുതിർന്ന എം.എൽ.എ അരൂപ്, വിമതർ ഉപാദ്ധ്യക്ഷന്മാരായി നിയമിച്ച കൊൽക്കത്ത മുൻ മേയർ ഫിർഹാദ് ഹക്കീം,അരൂപ് ബിശ്വാസ്, വിമത നേതാക്കളായ ജാവേദ് അഹമ്മദ് ഖാൻ, രതിൻ ഘോഷ്, ബിപ്ലബ് മിത്ര, സബീന യാസ്മിൻ, സ്‌നേഹസിസ് ചക്രവർത്തി എന്നിവരെയും കമ്മിറ്റികളിൽ നിന്ന് നീക്കം ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് വിമത വിഭാഗത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച പട്ടികയിൽ മമത, സുബ്രത ബക്ഷി, അഭിഷേക് ബാനർജി, ഡെറക് ഒ'ബ്രയാൻ, ഡോള സെൻ, സുഭാഷിഷ് ചക്രവർത്തി, ചന്ദ്രിമ ഭട്ടാചാര്യ, കല്യാൺ ബാനർജി, സൗഗത റോയ്, മഹുവ മൊയ്ത്ര, കുനാൽ ഘോഷ് എന്നിവരടങ്ങുന്ന ഒരു ദേശീയ വർക്കിംഗ് കമ്മിറ്റിയുമുണ്ട്. ചന്ദ്രിമ ഭട്ടാചാര്യയാണ് സംസ്ഥാന അദ്ധ്യക്ഷ. ശോഭന്ദേബ് ചട്ടോപാധ്യായയെ നിയമസഭാ നേതാവായും നിശ്ചയിച്ചു.
വിമതർ രൂപം നൽകിയ 30 അംഗ ഭരണ സമിതിക്ക് സാധുതയില്ലെന്നാണ് മമതാ പക്ഷത്തിന്റെ വാദം. വിമത പക്ഷത്തിന് 60 എം.എൽ.എമാരുടെ പിന്തുണയുണ്ട്. 28 ലോക്സഭാ എം.പിമാരിൽ 20പേർ ത്രിപുര ആസ്ഥാനമായ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഒഫ് ഇന്ത്യയിൽ(എൻ.സി.പി.ഐ) ലയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |