
ന്യൂഡൽഹി: വന്ദേമാതരം ഗാനത്തെ അപമാനിക്കൽ കുറ്റകരമാക്കാൻ വ്യവസ്ഥയുള്ള 'ദേശീയ അഭിമാനങ്ങളെ അവഹേളിക്കുന്നത് തടയൽ' ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. പ്രതിപക്ഷ വാക്കൗട്ടിനിടെ രാജ്യസഭ ശബ്‌ദവോട്ടോടെ ബിൽ പാസാക്കി. ബിൽ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു. വന്ദേമാതരം ഗാനത്തെ അപമാനിക്കൽ, ആലാപനം തടസപ്പെടുത്തൽ എന്നിവ മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള കുറ്റമായി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. 1971ൽ നിലവിൽ വന്ന നിയമപ്രകാരം ദേശീയ പതാക, ദേശീയ ഗാനം എന്നിവയ്‌ക്ക് ബാധകമായ വ്യവസ്ഥകളാണ് ഭേദഗതിയിലൂടെ വന്ദേമാതരത്തിനും ബാധകമാക്കുന്നത്. പെല്ലറ്റ് ഗൺ വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഇന്നലെ രാജ്യസഭയിൽ ബിൽ ചർച്ചയ്‌ക്കെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തിയിരുന്നില്ല. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ച ആംആദ്‌മി പാർട്ടി ഒഴികെ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിച്ചു. വോട്ടിനിടാൻ നേരം അവർ വാക്കൗട്ട് നടത്തുകയും ചെയ്‌തു.
ജനന, മരണ രജിസ്ട്രേഷൻ വൈകിയാൽ നടപടി
ജനന, മരണ രജിസ്ട്രേഷൻ രണ്ടു വർഷം വൈകിയാൽ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഉത്തരവ് വേണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഒരു വർഷം മുതൽ രണ്ട് വർഷം വരെ വൈകിയാൽ ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കിൽ സബ് ഡിവിഷണൽ മജിസ്ട്രേട്ടിന്റെ ഉത്തരവ് വേണം.
ജനന മരണ ദേശീയ ഡാറ്റാ ബേസ് കൃത്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതി. പ്രതിപക്ഷ ബഹളത്തിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |