
ന്യൂഡൽഹി: ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ആഗോള നിർമ്മാണ- കയറ്റുമതി ഹബ്ബായി ഇന്ത്യയെ മാറ്റാൻ ദസോ ഏവിയേഷൻ. വ്യോമസേനയ്ക്കുള്ള വിമാനങ്ങൾക്കൊപ്പം മറ്റു രാജ്യങ്ങൾക്കുള്ളവയുടെ പ്രധാന ഘടകങ്ങളും ഇന്ത്യയിൽ നിർമ്മിക്കും. വിമാനം പൂർണമായും നിർമ്മിച്ച് കയറ്റുമതിയും പരിഗണിക്കും.
ഇന്ത്യയ്ക്ക് 114 യുദ്ധവിമാനങ്ങൾ നൽകുന്നതിനുള്ള കരാർ അന്തിമമായാൽ ഇതിലേക്ക് കടക്കും. നിലവിൽ ഫ്രാൻസിലെ മേറിന്യാക്കിലാണ് റഫാൽ നിർമ്മിക്കുന്നത്. ഈവർഷം യു.എ.ഇ, ഈജിപ്ത്, ഇന്തോനേഷ്യ, സെർബിയ, ഗ്രീസ് എന്നീ രാജ്യങ്ങളുമായി 220 വിമാനങ്ങളുടെ കരാർ ഒപ്പിട്ടതോടെയാണ് ഫ്രാൻസിനു പുറത്ത് മറ്റൊരു നിർമ്മാണ കേന്ദ്രത്തെക്കുറിച്ച് ആലോചിക്കുന്നത്.
ഇന്ത്യയിൽ ഇപ്പോൾ തന്നെ ദസോയുമായി ബന്ധപ്പെട്ട പദ്ധതികളുണ്ട്. ഹൈദരാബാദിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് റഫാൽ ഫ്യൂസലേജ് നിർമ്മാണ പ്ളാന്റ് വികസിപ്പിച്ചു വരികയാണ്. നാഗ്‌പൂരിൽ റിലയൻസ് എയ്‌റോ സ്‌പേസുമായി സഹകരിച്ച് റഫാലിന്റെ വിവിധ ഘടകങ്ങളുടെ നിർമ്മാണം നേരത്തെ തുടങ്ങിയിരുന്നു.
114 വിമാനങ്ങക്ക് ഇന്ത്യ നൽകിയ താത്‌പര്യപത്രം പരിശോധിച്ച് ആഗസ്റ്റ് രണ്ടാം വാരം തീരുമാനം പ്രഖ്യാപിക്കും. സ്വാതന്ത്ര്യ ദിനത്തിൽ പുതിയ പദ്ധതിയുടെ കാര്യത്തിലും പ്രഖ്യാപനമുണ്ടായേക്കും.
ഇന്ത്യയ്‌ക്കുള്ള നേട്ടം
1 വ്യോമയാന- പ്രതിരോധ വ്യവസായ വളർച്ച
2 ഉയർന്ന നൈപുണ്യ തൊഴിലവസരങ്ങൾ
3 ഇന്ത്യൻ കമ്പനികൾക്ക് ആഗോള ശൃംഖലയിൽ കൂടുതൽ അവസരം
4 സാങ്കേതികവിദ്യ കൈമാറ്റവും നിർമ്മാണ ശേഷിയും മേക്ക് ഇൻ ഇന്ത്യയ്ക്ക് കരുത്താവും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |