
ന്യൂഡൽഹി: അയോദ്ധ്യ സംഭാവനക്കൊള്ളയിൽ ചർച്ചയാവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഇന്നലെ സമാജ്‌വാദി പാർട്ടി എം.പിമാർ പാർലമെന്റ് വളപ്പിലെത്തിയത് കാണിക്കപ്പെട്ടികളുമായി. രാവിലെ 10.30ന് പാർലമെന്റ് വളപ്പിലെ മകരദ്വാറിൽ സംഘടിച്ചു. അവിടെ കാണിക്കപ്പെട്ടികൾ വച്ചു. കൊള്ളയെ പ്രതീകാത്മകമായി കാണിക്കാൻ പ്രതിപക്ഷ എം.പിമാർ അതിൽ സംഭാവനയിട്ടു.
വിദ്യാർത്ഥികളുടെ സമരത്തിന് നേർക്ക് പെല്ലറ്റ് ഗണ്ണും, എ.കെ 47 തോക്കും പ്രയോഗിച്ചതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്‌താവന നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധമുയർത്തി. ആ സമയം സമാജ്‌വാദി പാർട്ടി എം.പിമാർ സംഭാവന കൊള്ളയ്‌ക്കെതിരെയും പ്ലക്കാർഡ് ഉയർത്തി. മൂന്നു തവണ പിരിഞ്ഞ ശേഷം ഉച്ചയ്‌ക്ക് 3.30ന് ലോക്‌സഭ ചേർന്നപ്പോഴും പ്രതിപക്ഷ ബഹളം തുടർന്നു. ഇതോടെ, ചർച്ച കൂടാതെ വന്ദേമാതരം ബിൽ ശബ്‌ദവോട്ടോടെ പാസാക്കി.
രാമജന്മഭൂമി പ്രക്ഷോഭത്തെ പരിഹസിച്ചവരാണ് ഇപ്പോൾ രാമക്ഷേത്രത്തിന്റെ പേരിൽ കള്ളക്കണ്ണീരൊഴുക്കുന്നതെന്ന് ബി.ജെ.പി രാജ്യസഭാ എം.പി സുധാൻഷു ത്രിവേദി പ്രതികരിച്ചു. വിദ്യാർത്ഥികൾക്കെതിരെയുള്ള പൊലീസ് നടപടിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് അമിത് ഷാ രാജിവയ്‌ക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |