
പ്രതിപക്ഷ വികാരം മാനിക്കാൻ നിർദ്ദേശം
ബുധനാഴ്ച എഫ്.സി.ആർ.എ ചർച്ചയ്‌ക്കായി എത്തും
ന്യൂഡൽഹി: ജന്തർ മന്ദറിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിനു നേർക്കുണ്ടായ പൊലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി പറയണമെന്ന പ്രതിപക്ഷ നിലപാടിനെ പിന്തുണച്ച് രാജ്യസഭാദ്ധ്യക്ഷൻ സി.പി.രാധാകൃഷ്‌ണൻ. പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കാൻ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന് നിർദ്ദേശം നൽകി.
ജൂലായ് 20ന് സമ്മേളനം തുടങ്ങിയതു മുതൽ വിട്ടുനിൽക്കുകയാണ് അമിത് ഷാ. പ്രതിപക്ഷ സമ്മർദ്ദത്തിനു വഴങ്ങിയെന്ന പ്രതീതി ഒഴിവാക്കാൻ ഭരണപക്ഷം പ്രയോഗിച്ച തന്ത്രമാണ് സഭാദ്ധ്യക്ഷൻ വഴിയുള്ള നീക്കമെന്നും വിലയിരുത്തുന്നു.
12ന് വിദേശ സംഭാവന നിയന്ത്രണച്ചട്ടം (എഫ്.സി.ആർ.എ) ഭേദഗതി ബില്ലിന്റെ ചർച്ചയ്‌ക്കായി അമിത് ഷാ സഭയിലെത്തും. ബിൽ ജെ.പി.സിക്ക് വിട്ടേക്കും. അതേസമയം, പ്രത്യേക സമ്മേളനം വിളിച്ച് വനിതാ സംവരണ ബിൽ പാസാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചതായാണ് സൂചന.
തുടർച്ചയായ 14-ാം ദിവസവും ലോക്‌സഭയിൽ പ്രതിപക്ഷ ബഹളത്തിൽ ചോദ്യോത്തര വേള തടസപ്പെട്ടിരുന്നു. ചർച്ചയില്ലാതെ ടാക്‌സേഷൻ ബിൽ നാലു മിനിട്ടുകൊണ്ട് പാസാക്കി.
രാജ്യസഭാദ്ധ്യക്ഷന്റെ
അപ്രതീക്ഷിത നീക്കം
രാവിലെ 11ന് ബഹളത്തിൽ രാജ്യസഭ പിരിഞ്ഞപ്പോൾ പ്രതിപക്ഷ നേതാക്കൾ സി.പി.രാധാകൃഷ്‌ണനെ ചേംബറിൽ സന്ദർശിച്ച് അമിത് ഷാ വരാത്തതിലെ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു
12ന് സഭ വീണ്ടും ചേർന്നപ്പോൾ 140 കോടി ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും ആഭ്യന്തര മന്ത്രി സഭയിലെത്തി പ്രസ്‌താവന നടത്താൻ സഭാദ്ധ്യക്ഷൻ നിർദ്ദേശിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു
സഭ തടസപ്പെടുത്തി പ്രതിഷേധിക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് അന്തരിച്ച ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്‌ലി പറഞ്ഞതും ചൂണ്ടിക്കാട്ടി. തുടർന്നാണ് സി.പി.രാധാകൃഷ്‌ണന്റെ അപ്രതീക്ഷിത ഇടപെടൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |