
ന്യൂഡൽഹി: ജന്തർ മന്ദറിൽ സി.ജെ.പി നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിൽ സി.ആർ.പി.എഫിനോട് വിശദമായ റിപ്പോർട്ട് തേടി ഡൽഹി പൊലീസ്.
കണ്ണീർവാതക ഷെല്ലുകൾ, പെല്ലറ്റ് ഗൺ, മറ്റ് ആൾക്കൂട്ട നിയന്ത്രണ ഉപാധികൾ ഉപയോഗിച്ചോയെന്നും ഏത് സാഹചര്യത്തിലായിരുന്നു അതെന്നും വിശദീകരിക്കണം.
പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ഹർജികളിൽ സുപ്രീംകോടതിപൊലീസിനോടും സർക്കാരിനോടും വിശദീകരണം തേടിയിരിക്കുന്ന പശ്ചാത്തലത്തിലാണിത്.
ജൂലായ് 20-ന് വിന്യസിച്ചിരുന്ന റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ നടപടിക്രമങ്ങൾ(ലോഗ് റിപ്പോർട്ട്), ഉപയോഗിച്ച ആയുധങ്ങളുടെ തരം, വെടിയുണ്ടകളുടെ എണ്ണം, ഉത്തരവ് നൽകിയ ഉദ്യോഗസ്ഥർ, ലാത്തിച്ചാർജ്ജ് നടത്തിയ സമയം, ബലപ്രയോഗം നടത്താനുണ്ടായ സാഹചര്യം എന്നിവ സംബന്ധിച്ച റിപ്പോർട്ടാണ് പൊലീസ് ആവശ്യപ്പെട്ടത്. പ്രതിഷേധത്തിൽ പങ്കെടുത്ത നാലുപേർക്കും ഒരു മാദ്ധ്യമപ്രവർത്തകനും പെല്ലറ്റ് തറച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു.
പൊലീസിന്റെ കത്ത് ലഭിച്ചതായി സി.ആർ.പി.എഫ് ഉന്നതർ സ്ഥിരീകരിച്ചു. റിപ്പോർട്ട് ഉടൻ കൈമാറുമെന്നും വ്യക്തമാക്കി. റിപ്പോർട്ട് പൊലീസിനാണോ, കേന്ദ്ര സർക്കാരിനാണോ കൈമാറുക എന്നതിൽ പ്രതികരിച്ചില്ല.
സി.ആർ.പി.എഫ് നേരത്തെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. കലാപം നിയന്ത്രിക്കുന്നതിനുള്ള എല്ലാവിധ നടപടിക്രമങ്ങളും പാലിച്ചാണ് ആർ.എ.എഫ് പ്രവർത്തിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |