
ന്യൂഡൽഹി: ജാർഖണ്ഡിൽ ആഴ്ചകളായി നടന്നുവന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ മുട്ടുമടക്കി ഹേമന്ത് സോറൻ സർക്കാർ. വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചു. ജെ.എസ്.എസ്.സി - സി.ജി.എൽ പരീക്ഷ റദ്ദാക്കും. മുഖ്യമന്ത്രി സോറന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടന്ന നാലാംഘട്ട ചർച്ചക്കുശേഷമാണ് നിർണായക പ്രഖ്യാപനം. 2014 മുതൽ നടത്തിയ പരീക്ഷകളെല്ലാം പരിശോധിക്കാനും അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും അന്വേഷണത്തിന്റെ പരിധിയിൽ വരും. നിയമന പരീക്ഷകളിലെ സുതാര്യത ഉറപ്പാക്കുന്നതിനായി ജെ.പി.എസ്.സി, ജെ.എസ്.എസ്.സി പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കാരം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ റാഞ്ചിയിൽ വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും 24 ദിവസമായി സമരത്തിലായിരുന്നു. സമരം ശക്തമായതോടെ വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹതോ ഉൾപ്പെടെയുള്ളവർ നിരാഹാര സമരവും ആരംഭിച്ചിരുന്നു. സമരം ശക്തമായതോടെ നേരിട്ട് ഇടപെടാൻ ആവശ്യപ്പെട്ട് ഇന്നലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ സോറന് കത്തയച്ചിരുന്നു. പിന്നാലെയാണ് സമരക്കാരുമായി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയ്യാറായത്. വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്നും അവരെ നേരിൽക്കണ്ട് ആശങ്കകൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിദ്യാർത്ഥികൾക്കു പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും രാഹുൽ കത്തിൽ വ്യക്തമാക്കിയിരുന്നു.
20 പേർ കസ്റ്റഡിയിൽ
ജെ.എസ്.എസ്.സി - സി.ജി.എൽ റദ്ദാക്കിയതോടെ പുതിയ പരീക്ഷയുടെ തീയതി, യോഗ്യതാ മാനദണ്ഡങ്ങൾ, സിലബസ് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ പിന്നീട് തീരുമാനമെടുക്കും. ഇതിനിടെ ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (ജെ.എസ്.എസ്.സി) ഓഫീസിൽ സംസ്ഥാന സി.ഐ.ഡി സംഘം റെയ്ഡ് നടത്തി. രാഹുലിന്റെ കത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് റെയ്ഡ്. മുൻ ജെ.പി.എസ്.സി ചെയർമാൻ എൽ കിയാങ്‌തെ ഉൾപ്പടെ 20 പേരെ കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |