
1943 കോടിയുടെ പാട്ടക്കരാർ ഒപ്പിട്ട് ഇന്ത്യ
ന്യൂഡൽഹി: സമുദ്രനിരീക്ഷണ ശേഷി ശക്തിപ്പെടുത്താൻ ഇന്ത്യൻ നാവികസേനയ്ക്ക് രണ്ട് എം.ക്യു-9ബി 'സീ ഗാർഡിയൻ ഡ്രോണുകൾ" എത്തുന്നു. മുപ്പതുമാസത്തേക്ക് ഇവ പാട്ടത്തിനെടുക്കാൻ അമേരിക്കൻ കമ്പനിയായ ജനറൽ ആറ്റോമിക്സുമായി ഇന്ത്യ കരാർ ഒപ്പിട്ടു. ഡൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറി, ഡയറക്ടർ ജനറൽ (അക്വിസിഷൻ) എ. അൻബരസുവിന്റെ സാന്നിദ്ധ്യത്തിലാണ് 1,943 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചത്.
ഉയർന്ന ഉയരത്തിൽ ദീർഘനേരം പറക്കാൻ ശേഷിയുള്ള റിമോട്ട് പൈലറ്റഡ് വിമാന സംവിധാനങ്ങളാണ് സീ ഗാർഡിയൻ. അത്യാധുനികവും വിപുലവുമായ സെൻസറുകളും മറ്റ് സംവിധാനങ്ങളുമുള്ള ഇവ ഇന്ത്യൻ മഹാസമുദ്ര മേഖലയിലാണ് ഉപയോഗിക്കുക. വിശാലമായ സമുദ്രപരിധിയിൽ തുടർച്ചയായ നിരീക്ഷണവും രഹസ്യാന്വേഷണവും ഉറപ്പാക്കുകയാണ് ലക്ഷ്യം. കടലിലെ നീക്കങ്ങൾ നിരീക്ഷിച്ച് അതിവേഗം പ്രതികരിക്കാൻ ഇതിലൂടെ നാവികസേനയ്ക്ക് സാധിക്കും. നാവികസേന നേരത്തെയും സീ ഗാർഡിയൻ ഡ്രോണുകൾ പാട്ടത്തിനെടുത്തിരുന്നു. അമേരിക്കൻ കമ്പനിയിൽനിന്ന് 31 സീ ഗാർഡിയൻ ഡ്രോണുകൾ സ്വന്തമാക്കാനുള്ള കരാറിന് പുറമെയാണ് പുതിയ പാട്ടക്കരാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |