
ന്യൂഡൽഹി: വിദ്യാർത്ഥി സമരത്തെ ഡൽഹി പൊലീസ് നിഷ്കരുണം നേരിട്ടത് അന്വേഷിക്കാൻ അഞ്ചംഗ സമിതി രൂപീകരിച്ച് സുപ്രീംകോടതി. ജന്തർ മന്ദറിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലും ജെൻസി സമരത്തിനു നേർക്കുണ്ടായ നടപടി അന്വേഷിക്കും. സുപ്രീംകോടതി മുൻ ജഡ്‌ജി ആർ.സുഭാഷ് റെഡ്ഡിയാണ് അദ്ധ്യക്ഷൻ.
പൊലീസിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന വിദ്യാർത്ഥിനികളുടെ ആരോപണം, പെല്ലറ്ര് ഗൺ പ്രയോഗം തുടങ്ങിയവ ആദ്യം അന്വേഷിക്കണം. പരാതിക്കാർക്ക് തെളിവുകൾ കൈമാറാം. ഇടക്കാല റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. സെപ്‌തംബർ 10ന് വീണ്ടും പരിഗണിക്കും.
പൊലീസ് യൂണിഫോം ധരിച്ചിരുന്നോ? പ്രതിഷേധക്കാരുടെ മൗലികാവകാശത്തെ ബാധിച്ചോ? പരിക്കേറ്റവർക്ക് മെഡിക്കൽ സഹായം നൽകിയോ? നഷ്‌ടപരിഹാരം നൽകാനുള്ള സാദ്ധ്യത എന്നിവ പരിശോധിക്കണം.
നിരോധനാജ്ഞ തോന്നുംപടി പ്രയോഗിക്കുന്നത് നിയന്ത്രിക്കൽ, രാഷ്ട്രീയ വിയോജിപ്പ് അടിച്ചമർത്താൻ ഭാരതീയ ന്യായസംഹിതയിലെ വ്യവസ്ഥകൾ ഉപയോഗിക്കുന്നത് തടയൽ എന്നിവയിൽ നിർദ്ദേശം സമർപ്പിക്കാനും ഉത്തരവിട്ടു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ, ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി ശാലീന്ദർ കൗർ, സി.ബി.ഐ മുൻ ഡയറക്‌ടർ റിഷികുമാർ ശുക്ല, മേഘാലയ മുൻ ഡി.ജി.പി എൽ.ആർ.ബിഷ്‌ണോയ് എന്നിവരാണ് സമിതിയംഗങ്ങൾ.
പൊലീസിന്റെ
പരാതിയും നോക്കും
പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചെന്ന പരാതികളും സമിതി പരിശോധിക്കും. പൊതുമുതൽ നശിപ്പിക്കൽ, പൊലീസുകാർക്കുണ്ടായ പരിക്ക് എന്നിവ അന്വേഷിക്കണം. സി.സി ടിവി- ഡ്രോൺ ദൃശ്യങ്ങൾ, വയർലെസ് രേഖകൾ, കൺട്രോൾ റൂം കോൾ ലോഗ് തുടങ്ങിയവ കൈമാറണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിന് സമിതി രൂപീകരണം തടസമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |