
ജീവിതത്തില്‍ നാം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ വിജയിക്കാനും പരാജയപ്പെടാനും സാദ്ധ്യത ഒരുപോലെയാണ്. അത് തൊഴിലിന്റെ കാര്യത്തിലാകുമ്പോള്‍ പലപ്പോഴും വലിയ വില തന്നെ നല്‍കേണ്ടി വന്നേക്കാം. എന്നാല്‍ ആത്മവിശ്വാസത്തോടെ പോരാടാന്‍ മനസ്സുണ്ടെങ്കില്‍ നഷ്ടപ്പെട്ട തൊഴില്‍ജീവിതം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഇന്ത്യക്കാരിയായ യുവതിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യം. ഇംഗ്ലണ്ടില്‍ കോടികളുടെ ശമ്പളവും ആഡംബര ജീവിതവും നയിച്ചിരുന്ന യുവതി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ചെയ്യുന്നത് ശുചീകരണ ജോലിയാണ്.
ഓസ്‌ട്രേലിയന്‍ പട്ടണമായ മെല്‍ബണില്‍ താന്‍ ചെയ്യുന്ന ജോലിയില്‍ സന്തുഷ്ടയാണെന്ന് പറയുകയാണ് 37കാരിയായ ശ്വേത ദേശായി. മുംബയില്‍ ജനിച്ച് വളര്‍ന്ന ശ്വേത 2008ല്‍ തന്റെ 18ാം വയസിലാണ് ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകുന്നത്. പഠനവും തുടര്‍ന്നുള്ള ജോലിയുമൊക്കെയായി 15 വര്‍ഷം അവര്‍ ആ പട്ടണത്തില്‍ ജീവിച്ചു. ഒരു പ്രമുഖ വാണിജ്യ വെബ്സൈറ്റിന്റെ പ്രോഡക്ട് ഹെഡായി ജോലി ചെയ്തിരുന്ന ശ്വേതയുടെ വാര്‍ഷിക വരുമാനം ഏകദേശം ഒരു കോടി രൂപയോളമായിരുന്നു. ആഡംബര ജീവിതവുമായി ലണ്ടനില്‍ മുന്നോട്ട് പോകുകയായിരുന്നു ശ്വേത.
2023ല്‍ ഭര്‍ത്താവിന് ലണ്ടനില്‍ നിന്ന് ഓസ്‌ട്രേലിയിലേക്ക് ജോലി മാറ്റമുണ്ടായതോടെയാണ് ശ്വേതയുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുകയായിരുന്നു. മെല്‍ബണിലെത്തിയ ശേഷം ജോലി തേടിയെങ്കിലും ലണ്ടനിലെ തൊഴില്‍ സാദ്ധ്യതകളില്‍ നിന്ന് തീരെ വ്യത്യസ്തമായിരുന്നു മെല്‍ബണിലെ സ്ഥിതി. ആറ് മാസത്തോളം ഒരു ജോലിക്ക് വേണ്ടി ശ്രമം തുടര്‍ന്നുവെങ്കിലും ഒന്നും ലഭിച്ചില്ല. ഒടുവില്‍ ലഭിച്ച ജോലി സ്വീകരിക്കാന്‍ ശ്വേത തീരുമാനിക്കുകയായിരുന്നു. അപ്പാര്‍ട്‌മെന്റുകള്‍ വൃത്തിയാക്കുന്ന ജോലിയായിരുന്നു ശ്വേതയ്ക്ക് ലഭിച്ചത്.
വീടിന്റെയും ചുറ്റുപാടുകളുടെയും പരിപാലനം ഉറപ്പുവരുത്തുക, മുറികള്‍ വൃത്തിയാക്കുക, ബെഡ്ഷീറ്റുകള്‍ അലക്കുക, അതിഥികളുടെ പരാതികള്‍ പരിഹരിക്കുക എന്നിവയാണ് ശ്വേതയുടെ പുതിയ ചുമതലകള്‍. ശമ്പളവും പദവിയും നോക്കി മനുഷ്യരെ വിലയിരുത്തിയിരുന്ന തന്റെ പഴയ കാഴ്ചപ്പാടുകള്‍ അവിടെ അവസാനിച്ചുെവന്ന് ശ്വേത പറയുന്നു. ഒരു ജോലിയും ആര്‍ക്കും താഴെയല്ലെന്നും, ജോലിയുടെ പേരോ ശമ്പളമോ അല്ല ഒരാളുടെ വ്യക്തിത്വം നിശ്ചയിക്കേണ്ടതെന്നും ഈ അനുഭവം പഠിപ്പിച്ചുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ശുചീകരണ ജോലിക്ക് പുറമേ കുട്ടികള്‍ക്ക് ഇംഗ്ലിഷ് പഠിപ്പിക്കുന്നു, ഒപ്പം കോച്ചിങ് ബിസിനസുമുണ്ട് ശ്വേതയ്ക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |