
ജയ്പൂര്‍: മലയാളി താരം സഞ്ജു വി സാംസണ്‍ ടീം വിട്ടതിനെ തുടര്‍ന്ന് പുതിയ നായകനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്. 24കാരനായ റിയാന്‍ പരാഗ് ആണ് റോയല്‍സിന്റെ പുതിയ നായകന്‍. ഐപിഎല്‍ ലേലത്തിന് മുന്നോടിയായുള്ള ട്രേഡിംഗ് വിന്‍ഡോയില്‍ സഞ്ജു രാജസ്ഥാന്‍ വിടുകയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചുവട് മാറുകയും ചെയ്തിരുന്നു. 2019ല്‍ ഐപിഎല്ലില്‍ അരങ്ങേറിയത് മുതല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന താരമാണ് പരാഗ്. 17ാം വയസ്സിലാണ് പരാഗിന്റെ റോയല്‍സിലെ അരങ്ങേറ്റം നടന്നത്.
കഴിഞ്ഞ സീസണില്‍ നായകന്‍ സഞ്ജു സാംസണ് പരിക്കേറ്റതിനെ തുടര്‍ന്ന് എട്ട് മത്സരങ്ങളില്‍ റിയാന്‍ പരാഗ് രാജസ്ഥാനെ നയിച്ചിരുന്നു. നായകനായി മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ബാറ്റിംഗില്‍ തിളങ്ങാന്‍ പരാഗിന് കഴിഞ്ഞിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 38.57 ആയിരുന്നു നായകനായുള്ള പരാഗിന്റെ ബാറ്റിംഗ് ശരാശരി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സഞ്ജു രാജസ്ഥാന്‍ വിട്ടപ്പോള്‍ തന്നെ പകരം കേട്ട പേരുകളില്‍ ആദ്യത്തേത് റിയാന്‍ പരാഗിന്റേതായിരുന്നു.
ഏഴ് സീസണുകളിലായി രാജസ്ഥാന് വേണ്ടി 84 മത്സരങ്ങളാണ് പരാഗ് കളിച്ചിട്ടുള്ളത്. 141.84 സ്‌ട്രൈക് റേറ്റില്‍ 1566 റണ്‍സാണ് സമ്പാദ്യം. 2024ലാണ് പരാഗ് ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 149 സ്‌ട്രൈക് റേറ്റില്‍ 573 റണ്‍സാണ് ഈ സീസണില്‍ താരം അടിച്ചെടുത്തത്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും രാജസ്ഥാന്‍ ബന്ധം അവസാനിപ്പിച്ചിരുന്നു. മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |