
സ്പെയ്ൻ 3- ഓസ്ട്രിയ 0
ലോസാഞ്ചലസ് : ലോകകപ്പിൽ സ്പാനിഷ് പടയോട്ടത്തിന് മുന്നിൽ പകച്ചുവീണ ഓസ്ട്രിയ പ്രീ ക്വാർട്ടർ കാണാതെ പുറത്ത്. കഴിഞ്ഞരാത്രി ലോസാഞ്ചലസിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ 3-0ത്തിനായിരുന്നു സ്പാനിഷ് ജയം. ഇരട്ട ഗോളുകൾ നേടിയ മൈക്കേൽ ഒയർസബാലും ഒരു ഗോളടിച്ച പെഡ്രോ പോറോയുമാണ് സ്പെയ്നിന്റെ സ്കോറർമാർ.
മത്സരത്തിന്റെ തുടക്കം മുതൽ തകർത്തുകളിച്ച സ്പെയ്നിനുവേണ്ടി പലതവണ ലാമിൻ യമാലും ഒയർസബാലും കുക്കറെല്ലയും അലക്സ് ബയേനയും ഡാനി ഓൾമോയും ഓസ്ട്രിയൻ ബോക്സിനുള്ളിൽ കയറിയിറങ്ങി. ഓഫ്സൈഡിൽ കുരുങ്ങി യമാലിന്റെ ഒരു ഗോളവസരവും നഷ്ടമായി. 36-ാം മിനിട്ടിൽ കുക്കെറെല്ലയുടെ അസിസ്റ്റിൽ നിന്നാണ് ഒയർസബാൾ ഗോളടിച്ചത്. ഈ ഗോളിന് ആദ്യ പകുതിയിൽ സ്പെയ്ൻ ലീഡ് ചെയ്തു. 66-ാം മിനിട്ടിൽ ബയേനയുടെ പാസിൽ നിന്നാണ് പെഡ്രോ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടിയത്.89-ാം മിനിട്ടിൽ മാർക്ക് കുക്കറേലയുടെ പാസിൽനിന്നായിരുന്നു ഒയർസബാലിന്റെ രണ്ടാം ഗോൾ.
പ്രീക്വാർട്ടറിൽ പോർച്ചുഗൽ
പ്രീ ക്വാർട്ടറിൽ സ്പെയ്നിന് എതിരാളികളാവുന്നത് പോർച്ചുഗലാണ്. തിങ്കളാഴ്ച രാത്രി ഡാലസിലാണ് 41കാരനായ ക്രിസ്റ്റ്യാനോയും 18കാരനായ യമാലും തമ്മിലുള്ള പോരാട്ടം നടക്കുന്നത്.2010ലെ പ്രീ ക്വാർട്ടറിൽ സ്പെയ്ൻ ഒറ്റഗോളിന് പോർച്ചുഗലിനെ തോൽപ്പിച്ചിരുന്നു. 2018 ലോകകപ്പിൽ ഇരുടീമുകളും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് പോരാട്ടം ക്രിസ്റ്റ്യാനോയുടെ ഹാട്രിക്കോടെ 3-3ന് സമനിലയിൽ പിരിഞ്ഞിരുന്നു.
519
മിനിട്ടുകൾ ലോകകപ്പിൽ ഗോൾ വഴങ്ങാതെ വലകാത്ത സ്പാനിഷ് ഗോളി ഉനേയ് സിമോൻ 36 വർഷം പഴക്കമുള്ള ഇറ്റാലിയൻ ഗോളി വാൾട്ടർ സെംഗയുടെ റെക്കാഡ് തകർത്തു.1990 ലോകകപ്പിലാണ് 517 മിനിട്ട് ഗോളനുവദിക്കാതെ സെംഗ റെക്കാഡിട്ടിരുന്നത്. ഈ ലോകകപ്പിൽ ഇതുവരെ കളിച്ച നാലുമത്സരങ്ങളിലും ഉനേയ് ഗോൾ വഴങ്ങിയിരുന്നില്ല. ഈ 360 മിനിട്ടും 2022 ലോകകപ്പിൽ ഗോൾ വഴങ്ങാതിരുന്ന 159 മിനിട്ടും ചേർത്താണ് ഉനേയ്‌യുടെ റെക്കാഡ്. 2022ൽ പ്രീ ക്വാർട്ടറിൽ 120 മിനിട്ടും ഗോൾ വഴങ്ങാതിരുന്ന സ്പെയ്ൻ മൊറോക്കോയോട് ഷൂട്ടൗട്ടിലാണ് തോറ്റത്.
ഈ ലോകകപ്പിൽ ഒറ്റഗോളും വഴങ്ങാത്ത ഏകടീമും സ്പെയ്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |