
ലണ്ടൻ : വിംബിൾഡൺ വനിതാ സിംഗിൾസിൽ ചെക്ക് റിപ്പബ്ളിക്കിന്റെ കരോളിന മുച്ചോവ ഫൈനലിൽ. ഇന്നലെ നടന്ന ആദ്യ സെമിയിൽ അമേരിക്കൻ താരം കോക്കോ ഗൗഫിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് മുച്ചോവ ഫൈനലിലെത്തിയത്. ലോക ഒൻപതാം റാങ്കുകാരിയായ മുച്ചോവ രണ്ടുമണിക്കൂർ 35 മിനിട്ട് പൊരുതി 6-2,1-6,7-6(12/10) എന്ന സ്കോറിനാണ് കൊക്കോയെ തോൽപ്പിച്ചത്. മുച്ചോവയുടെ രണ്ടാം ഗ്ളാൻസ്ളാം ഫൈനലാണിത്. 2023ൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കളിച്ചിരുന്നു. മാർത്ത കോസ്ചുക്കും ലിൻഡ നോസ്കോവും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാവിനെയാണ് നാളെ നടക്കുന്ന ഫൈനലിൽ മുച്ചോവ നേരിടേണ്ടത്.
പുരുഷ സെമിയിൽ തീപാറും
പുരുഷ സിംഗിൾസ് സെമിഫൈനലിൽ ആരാധകരെ കാത്തിരിക്കുന്നത് തീപാറുന്ന പോരാട്ടങ്ങളാണ്. അവിശ്വസനീയമായ കുതിപ്പ് നടത്തിയെത്തിയ 114-ാം റാങ്കുകാരനായ ബ്രിട്ടീഷ് താരം ആർതർ ഫെറിയും നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവും മൂന്നാം സീഡുമായ ജർമ്മൻതാരം അലക്സാണ്ടർ സ്വരേവുമാണ് ആദ്യ സെമിയിൽ ഏറ്റുമുട്ടുന്നത്. ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ താരം ഫ്ളാവിയോ കൊബോള്ളിയെ 6-4,7-6,6-0ത്തിന് തോൽപ്പിച്ചാണ് ഫെറി തന്റെ ആദ്യ ഗ്രാൻസ്ളാം സെമിയിലെത്തിയത്.
രണ്ടാം സെമിയിൽ മുൻ ചാമ്പ്യന്മാരായ യാന്നിക്ക് സിന്നറുടേയും നൊവാക്ക് ജോക്കോവിച്ചിന്റേയും പോരാട്ടമാണ്. ടോപ് സീഡ് യാന്നിക്ക് സിന്നർ ക്വാർട്ടർ ഫൈനലിൽ ജർമ്മൻതാരം യാൻ ലെന്നാഡ് സ്റ്റഫിനെ 7-5,7-6,6-3നാണ് തോൽപ്പിച്ചത്. ഏഴുതവണ വിംബിൾഡൺ നേടിയിട്ടുള്ള നൊവാക്ക് അഞ്ചുമണിക്കൂർ നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ മൂന്നാം സീഡ് കനേഡിയൻ താരം ആഗർ ഏലിയാസിമയെയാണ് നൊവാക്ക് കീഴടക്കിയത്. വിംബിൾഡൺ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ക്വാർട്ടർ ഫൈനലിൽ 7-6 (12/10), 3-6, 6-3, 6-7 (4/7), 7-6 (10/4) എന്ന സ്കോറിനായിരുന്നു നൊവാക്കിന്റെ ജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |