
ന്യൂഡൽഹി : അന്താരാഷ്ട്ര-ദേശീയ കായിക മത്സരങ്ങളിൽ മെഡൽ നേടിയ കായിക താരങ്ങൾക്കുള്ള സമ്മാനത്തുക ഉയർത്തുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ് കുമാർ പറഞ്ഞു. ഡൽഹിയിൽ കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച 'മൈക്ക് ടു ഗെതർ' പരിപാടിയിൽ ജനീഷ് കുമാർ പറഞ്ഞു.നിലവിൽ രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയാണ് ജേതാക്കൾക്ക് നൽകുന്നത്. ഇത് കുറഞ്ഞത് 25 ലക്ഷമെങ്കിലുമായി ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഒളിമ്പ്യന്മാരെ വാർത്തെടുക്കാൻ ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കാൻ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ചർച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ കളരിയുടെ ഭാഗമായി, അത്‌ലറ്റിക്സ് ഉൾപ്പടെയുള്ള കായികയിനങ്ങളിൽ പ്രഗത്ഭരായ കുട്ടികളെ കണ്ടെത്തി പരിശീലനം നൽകാനും അവർക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും പി.പി.ഇ മാതൃകയിൽ പദ്ധതി തയ്യാറായതായും മന്ത്രി വ്യക്തമാക്കി.
ആരോപണവിധേയരെ നിയമിക്കില്ല
കേസുകളിലും പരാതികളിലും ഉൾപ്പെട്ടവരെ സ്‌പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ ഓഫീസർ, ജില്ലാ സ്പോർട്സ് ഓഫീസർ തസ്തികകളിൽ നിയമിക്കില്ലെന്ന് കായിക മന്ത്രി അറിയിച്ചു. പോക്‌സോ കേസുകളിൽ വരെ ആരോപണം നേരിട്ടതിനേത്തുടർന്ന് തസ്തികയിൽ നിന്നു മാറ്റിനിർത്തപ്പെട്ട മുൻപരിശീലകർ ഉൾപ്പടെയുള്ളവർക്ക് പുതിയ നിയമനം നൽകില്ലെന്നു മന്ത്രി വ്യക്തമാക്കി. ഇതിനായി നീക്കം നടത്തുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |