
ലോകകപ്പിലെ ആദ്യ മത്സരത്തിൽ വെയ്ൽസിനെ 3-1ത്തിന് തോൽപ്പിച്ച് ഇന്ത്യ
രണ്ടു ഗോളുകൾ നേടിയത് ക്യാപ്ടൻ ഹർമൻപ്രീത്, ഒരു ഗോളടിച്ച് സഞ്ജയ്
ആംസ്റ്റൽവീൻ : നെതർലാൻഡ്സിൽ നടക്കുന്ന ഹോക്കി ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ വെയ്ൽസിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് കീഴടക്കി ഇന്ത്യ. വാഗെനർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ നായകൻ ഹർമൻപ്രീത് സിംഗ് ഇന്ത്യയെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു. ഒരു ഗോളടിച്ച് സഞ്ജയ് ക്യാപ്ടന് പിന്തുണയേകി.
എട്ടാം മിനിട്ടിൽ ഇന്ത്യയ്ക്ക് ലഭിച്ച രണ്ടാമത്തെ പെനാൽറ്റി കോർണർ ഗോളാക്കി മാറ്റി സഞ്ജയ്‌യാണ് സ്കോർ ബോർഡ് തുറന്നത്. മൂന്ന് മിനിട്ടിനകം അടുത്ത പെനാൽറ്റി കോർണർ ഗോളാക്കി മാറ്റി ഹർമൻപ്രീത് ലീഡുയർത്തി.ഇതോടെ ഇന്ത്യ ആദ്യ ക്വാർട്ടറിൽ 2-0ത്തിന് ലീഡ് ചെയ്തു.രണ്ടാം ക്വാർട്ടറിൽ ഇരുടീമുകൾക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. 43-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി കോർണറിൽ നിന്ന് ഹർമൻപ്രീത് തന്റെ രണ്ടാം ഗോളും നേടിയതോടെ ഇന്ത്യ മൂന്നാം ക്വാർട്ടറിൽ 3-0 ത്തിന് മുന്നിലെത്തി. 56-ാം മിനിട്ടിലാണ് വെയ്ൽസ് ഒരു ഗോൾ തിരിച്ചടിച്ചത്.
വിജയത്തോടെ പൂൾ ഡിയിൽ ഇന്ത്യയ്ക്ക് മൂന്ന് പോയിന്റ് ലഭിച്ചു. നാളെ ഇംഗ്ളണ്ടിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.19ന് പാകിസ്ഥാനെതിരെയാണ് പൂളിലെ അവസാന മത്സരം.
വനിതകൾ ഇന്നിറങ്ങും
നെതർലാൻഡ്സിലും ബെൽജിയത്തിലുമായി നടക്കുന്ന വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് ആദ്യ മത്സരം. ചൈനയാണ് എതിരാളികൾ .ശാലിമ ടിറ്റെയാണ് ഇന്ത്യൻ വനിതാ ടീം ക്യാപ്ടൻ. സവിതയാണ് ഗോളി.ഇഷിക ചൗധരി,സുശീല ചാനു,നിക്കി പ്രധാൻ, സാക്ഷി ചൗധരി,ലാൽ റെംസിയാമി,ദീപിക,നവ്നീത് കൗർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഡി പൂളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമൊപ്പം ഇംഗ്ളണ്ടും ദക്ഷിണാഫ്രിക്കയും മാറ്റുരയ്ക്കും. ഇന്ത്യ 18ന് ദക്ഷിണാഫ്രിക്കയേയും 20ന് ഇംഗ്ളണ്ടിനെയും നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |