കൊച്ചി: മലയാളിയായ പുരുഷ സുഹൃത്തിന്റെ പീഡനം കാരണം റഷ്യൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഇടപെട്ട് റഷ്യൻ കോൺസുലേറ്റ്. കോഴിക്കോട്ട് നിന്ന് യുവതിയെ തിരികെ റഷ്യയിൽ എത്തിക്കാൻ സഹായം നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയുമായി കോൺസുലേറ്റ് അധികൃതർ സംസാരിച്ചു. കേസ് കോടതിയിലായതിനാൽ, കോടതി അനുവദിക്കുന്നതിന് അനുസരിച്ച് യുവതിയെ നാട്ടിലെത്തിക്കാനാണ് തീരുമാനം.
കേസുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് ആഖിലിനെ (28) പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ആഖിലിനെതിരായ പരാതി. ആഖിലിൽ നിന്ന് ക്രൂരപീഡനം നേരിട്ടതായി യുവതി മൊഴി നൽകിയിട്ടുണ്ട്. കമ്പികൊണ്ട് മർദ്ദിച്ചതായും പാസ്പോർട്ട് കീറിക്കളഞ്ഞതായും യുവതി മൊഴി നൽകി. തന്റെ ഐഫോണും പ്രതി നശിപ്പിച്ചെന്ന് മൊഴിയിൽ പറയുന്നു. സംഭവത്തിൽ യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും.
മർദനമേറ്റ നിലയിൽ യുവതിയെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിനു സാധിക്കാത്തതിനാൽ കേസെടുത്തിരുന്നില്ല. ഇന്നലെ ദ്വിഭാഷിയുടെ സഹായത്തോടെ മാെഴിയെടുത്തപ്പോഴാണു പീഡന വിവരം വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതി ബലമായി ലഹരി നൽകി പീഡിപ്പിച്ചെന്നും നിരന്തരം മർദിച്ചെന്നും യുവതി പറഞ്ഞു. ആറ് മാസം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം ഇരുവരും ഖത്തർ, നേപ്പാൾ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഇന്ത്യയിൽ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |