കാസർകോട്: ഉദുമയിൽ പ്രവാസി യുവാവിനെ ബൈക്ക് തടഞ്ഞ് അടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണയും അന്തിമവാദവും കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് (മൂന്ന്) കോടതിയിൽ പൂർത്തിയായി. മുക്കൂട് സ്വദേശിയും ഉദുമ കണ്ണംകുളം ക്വാർട്ടേഴ്സിൽ താമസക്കാരനുമായിരുന്ന ഷാഹുൽ ഹമീദിനെ (32) കൊലപ്പെടുത്തിയ കേസിന്റെ വിചാരണയും തുടർനടപടികളുമാണ് പൂർത്തിയായത്.
കേസിൽ മാർച്ച് 25ന് വിധി പറയും. മുഹമ്മദ് റഹീസ്, മുഹമ്മദ് ഹർഷാദ്, സി.എച്ച്.സാഹിദ്, ഷിഹാബ്, സർഫ്രാസ്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ഷബീർ, ഫാറൂഖ് എന്നിവരാണ് കേസിലെ പ്രതികൾ. 2015 മേയ് 11ന് രാത്രിയാണ് സംഭവം. ഷാഹുൽ ഹമീദ് സഹോദരൻ ബാഷയ്‌ക്കൊപ്പം ബൈക്കിൽ ഉദുമ പടിഞ്ഞാറിലെ മരണവീട്ടിലേക്ക് പോകുകയായിരുന്നു. ഇരുവരും കരിപ്പോടിയിലെ ഗ്രീൻവുഡ് സ്‌കൂളിന് സമീപമെത്തിയപ്പോൾ എട്ടംഗസംഘം ബൈക്ക് തടഞ്ഞുനിർത്തുകയും ഷാഹുൽ ഹമീദിനെ വലിച്ചിറക്കി വടികൊണ്ടും മറ്റും അടിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ 12ന് പുലർച്ചെയാണ് ഷാഹുൽ ഹമീദ് മരിച്ചത്. അന്നത്തെ ഹൊസ്ദുർഗ് സി.ഐ യു.പ്രേമൻ, ബേക്കൽ പ്രിൻസിപ്പൽ എസ്.ഐ ആയിരുന്ന പി.നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |