സംസ്ഥാനം ഓവർഡ്രാഫ്റ്റിൽ
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പുതിയ സാമ്പത്തികവർഷത്തിലും തുടരാൻ സാധ്യത. നാളെ മുതൽ ശമ്പള വിതരണം തുടങ്ങുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പരമാവധി 50000 രൂപയിൽ കൂടുതൽ ഒറ്റത്തവണ പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കുകയാണ്.
ഇന്ന് അവസാനിക്കുന്ന മാർച്ചിൽ ട്രഷറിയിൽ 26000 കോടിയോളം രൂപയുടെ ചെലവുണ്ടായെന്നാണ് കണക്ക്. ഇലക്ഷൻ കൂടിയായതോടെ ചില ആനുകൂല്യങ്ങൾ നൽകാൻ 7500കോടിയുടെ അധികചെലവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയസാമ്പത്തിക വർഷത്തിൽ വായ്പ എടുക്കാൻ കഴിയുന്നതിനാൽ, സഹകരണബാങ്ക് കൺസോർഷ്യത്തിലൂടെ ശമ്പളവും പെൻഷനും പണം കണ്ടെത്തിയെന്നാണ് അറിയുന്നത്. ഇതിനു മാത്രമായി 5666 കോടി വേണം. പെൻഷൻകാർക്ക് വേതനപരിഷ്ക്കരണവുമായി ബന്ധപ്പെട്ട കുടിശികയുടെ മൂന്നാം ഗഡു ഈ മാസം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അതിന് 2000കോടിയോളം വേണ്ടിവരും. സാമൂഹ്യസുരക്ഷാപെൻഷന്റെ കുടിശികയുടെ രണ്ടുഗഡു വിഷുവിനും റംസാനും മുമ്പ് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. 12നാണ് റംസാൻ. ഏപ്രിൽ എട്ടിനെങ്കിലും വിതരണം തുടങ്ങണം. അതിന് 1804കോടിരൂപവേണം.
വായ്പാനുമതിക്ക്
രണ്ടാഴ്ചവേണം
1.പുതിയ സാമ്പത്തിക വർഷത്തിൽ വായ്പാക്രമം നിശ്ചയിച്ചുകൊണ്ട് കേന്ദ്രസർക്കാരിന്റെ അറിയിപ്പ് വന്നശേഷമേ പുതിയ വായ്പയെടുക്കാൻ കഴിയുകയുളളു. ഇതിന് രണ്ടാഴ്ചയെടുക്കും.
2. ഓവർഡ്രാഫ്റ്റോടെയാണ് 2023-24 സാമ്പത്തിക വർഷം ഇന്ന് അവസാനിക്കുന്നത്. ഈ മാർച്ചിലെ ചെലവുകൾക്കായി മൂവായിരം കോടിയോളം രൂപയുടെ ഓവർ ഡ്രാഫ്ടിലേക്ക് പോകേണ്ടിവന്നു.അത് രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ചടയ്ക്കണം
3. ആഭ്യന്തര ഉൽപാദനത്തിന്റെ 3 ശതമാനമാണ് വായ്പയെടുക്കാനാകുക. 12 ലക്ഷം കോടിയാണ് ഉൽപാദനം. അതിന്റെ മൂന്ന് ശതമാനം 40000കോടിയോളം വരും. അതിൽ എത്രത്തോളം കേന്ദ്രം കുറയ്ക്കുമെന്നാണ് അറിയാനുള്ളത്. കുറയ്ക്കുന്നതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്
"ശമ്പള,പെൻഷൻ വിതരണം മുടങ്ങില്ല. ഒന്നാം തീയതി തന്നെ നൽകും. ആർക്കും ആശങ്ക വേണ്ട"
കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി
നാളെ മുതൽ ഭൂമിയുടെ
ന്യായവില മാറും
ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി മാറ്റങ്ങൾ നാളെ മുതൽ പ്രാബല്യത്തിലാവും. ഭൂമിയുടെ ന്യായവില ഭൂമി എന്ത് ആവശ്യത്തിന് ഉപയോഗിക്കുന്നു എന്നതനുസരിച്ച് വ്യത്യാസപ്പെടും ഭൂനികുതിയിലും മാറ്റങ്ങളുണ്ടാകും. ലീസ് എഗ്രിമെന്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി കൂടും.
#സ്റ്റാമ്പ് ഡ്യൂട്ടി,കോടതിച്ചെലവ്, വാഹനനികുതി,ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ വില എന്നിവ കൂടും
# രാജ്യവ്യാപകമായി ബാങ്ക് ഡെബിറ്റ് കാർഡ് മെയിന്റനൻസ് ചാർജ്ജ് 125രൂപയിൽ നിന്ന് 200രൂപയാകും
# ബാങ്ക് വായ്പയായി എടുക്കുന്ന തുകയുടെ 0.1% ഭൂരേഖകളുടെ പരിശോധനാഫീസായി നൽകേണ്ടിവരും
# സോളാർ ഉൾപ്പെടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്ന് 15 പൈസയാവും
# ഫ്ളാറ്റുകൾ നിൽക്കുന്ന ഭൂമിയിലെ വിഭജിക്കാത്ത ഭൂമിക്ക് ഫ്ളാറ്റുകളിൽ താമസിക്കുന്നവർ നികുതി നൽകണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |