തൃശൂർ: കൃത്യമായ വിളപരിപാലനവും വിപണന മികവും കൃഷിയറിവും ഒത്തുചേർന്നപ്പോൾ 40 സെന്റിലെ തണ്ണിമത്തൻ കൃഷിയിൽ നിന്ന് കൈപ്പറമ്പ് സ്വദേശി ഉണ്ണിക്കൃഷ്ണൻ വടക്കുംചേരിക്ക് കിട്ടിയത് 10 ടൺ. കിലോയ്ക്ക് 30 രൂപ വച്ച് വിറ്റു. വരുമാനം മൂന്ന് ലക്ഷം. ചെലവ് വെറും 25,000. അത്യുത്പാദന, രോഗപ്രതിരോധ ശേഷിയുള്ള വിത്താണ് ഉപയോഗിച്ചത്.
നവംബർ മുതൽ മൂന്ന് തവണയായി കൃഷിയിറക്കിയതിനാൽ മുഴുവനും വിൽക്കാനായി. 60- 65 ദിവസം കൊണ്ട് വിളവെടുക്കാം. സൂപ്പർ മാർക്കറ്റ്, ഇക്കോ ഷോപ്പ്, ഹോർട്ടികോർപ്പ് എന്നിവ കൃഷിസ്ഥലത്തെത്തി വാങ്ങും. ആകെ പത്തേക്കറിൽ 14 വർഷമായി കൃഷി ചെയ്യുന്നു. ഒന്നരയേക്കറിലാണ് സ്ഥിരം പച്ചക്കറിക്കൃഷി. വെണ്ട, കുക്കുംബർ, പയർ, മത്തൻ, കുമ്പളം, വെള്ളരി, തെങ്ങ് എന്നിവയുണ്ട്. ജലസേചനം, വളപ്രയോഗം, മണ്ണുപരിശോധന, പരിപാലനം തുടങ്ങിയവയെല്ലാം കൃത്യതയോടെ ചെയ്യുന്നു. ജൈവവളമാണ് ഉപയോഗിക്കുന്നത്. മണ്ണ് പരിശോധിച്ച് പോഷകക്കുറവ് പരിഹരിക്കും.
കമ്പ്യൂട്ടറിൽ നിന്ന് കൃഷിയിലേക്ക്
കമ്പ്യൂട്ടർ ഹാർഡ് വെയർ രംഗത്തായിരുന്ന ഉണ്ണിക്കൃഷ്ണൻ (58) താത്പര്യം കൊണ്ടാണ് സ്വന്തം സ്ഥലത്ത് കൃഷിയിറക്കിയത്. വേനൽക്കാലത്തെ പ്രതിരോധിക്കാൻ പ്രത്യേക ശ്രദ്ധ നൽകും. ചെടികൾക്ക് നേരിട്ട് പോഷകം വലിച്ചെടുക്കാൻ പാകത്തിലാണ് (അയോണിക് രീതി) വളപ്രയോഗം. മികച്ച കർഷകനുള്ള ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ലതി. മകൻ: ആദിത്യ കൃഷ്ണ (യൂറോപ്പ്).
ശാസ്ത്രീയമായും സ്ഥിരമായും കൃഷി ചെയ്താലേ ലാഭം കിട്ടൂ. ആദ്യം മണ്ണിന്റെ അസിഡിറ്റി ക്രമീകരിക്കണം.
- ഉണ്ണിക്കൃഷ്ണൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |