കൊച്ചി: അവയവ കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. തൃശൂർ വല്ലപ്പാട് സ്വദേശി സബിത്ത് നാസർ ആണ് പിടിയിലായത്. അവയവക്കടത്തിന് ആളെ കൊണ്ടുപോയി തിരികെ വരുമ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവച്ചാണ് ഇയാളെ പിടികൂടിയത്.
ഇയാൾ ഇറാനിലേക്കാണ് അവയവക്കടത്തിന് ആളെ കൊണ്ടുപോയത്. അവിടത്തെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നിരുന്നതെന്നാണ് കണ്ടെത്തൽ. വൃക്ക കച്ചവടമാണ് ഇയാൾ നടത്തിയിരുന്നത്. ചെറിയ തുക നൽകി ആളുകളെ ഇറാനിലെത്തിക്കും. ശേഷം അവയവമെടുത്ത് വൻ തുകയ്ക്ക് അന്താരാഷ്‌ട്ര മാർക്കറ്റിൽ വിൽക്കുകയാണ് ഇയാൾ ചെയ്തിരുന്നതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. സബിത്ത് നിരവധി പേരെ ഇറാനിലെത്തിച്ചിട്ടുണ്ടെന്നാണ് വിവരം.
വലിയ തുക നൽകാമെന്നാണ് ആദ്യം ഇയാൾ ആളുകളോട് പറഞ്ഞിരുന്നത്. തുടർന്ന് അവയവം കവർന്ന ശേഷം അടവ് മാറ്റി. തുച്ഛമായ പണം നൽകി തിരികെ എത്തിക്കുകയാണ് ചെയ്തിരുന്നത്. പ്രതിയുടെ ഫോണിൽ നിന്ന് അവയവക്കടത്തിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
സബിത്ത് നാസറിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആലുവ റൂറൽ എസ് പി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അവയവ മാഫിയയിലെ പ്രധാന കണ്ണിയെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായി. എന്നാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുപറയാനാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
സബിത്ത് നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കാൻ അന്വേഷണ സംഘം പാലക്കാട്ടേക്ക് പോകുമെന്ന് റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |