കഴിഞ്ഞ കുറച്ച് നാളുകളായി ബിഗ് ബോസുമായി ബന്ധപ്പെട്ട വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ സീസൺ അഞ്ചിലെ മത്സരാർത്ഥിയും വിജയിയുമായിരുന്ന അഖിൽ മാരാർ ഉന്നയിച്ചതോടെയാണ് വിഷയം ചർച്ചയായത്.
ബിഗ് ബോസിലെ ഇപ്പോഴത്തെ സീസണിലെ മത്സരാർത്ഥിയായിരുന്ന സിബിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടും അഖിൽ മാരാർ ചില ആരോപണങ്ങളുന്നയിച്ചിരുന്നു. വിവാദങ്ങളടക്കമുള്ള കാര്യങ്ങളെക്കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് സിബിൻ.
സ്ത്രീകൾക്ക് കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന അഖിലിന്റെ ആരോപണത്തോടും സിബിൻ പ്രതികരിച്ചു. 'അതെവിടെയാണ് ഇല്ലാത്തത്. എല്ലാ ഇൻഡസ്ട്രീയിലും സ്ത്രീകളെ ചൂഷണം ചെയ്യുന്നുണ്ട്. അത് ശരിയല്ല. അങ്ങനെ എനിക്ക് വേണ്ട എന്ന് തീരുമാനിക്കുക, പ്രതികരിക്കുക, അത്രയേയുള്ളൂ. അവന്മാരുടെ പേര് പറയണം. ഇരകളായവർ പുറത്തുവന്ന് സംസാരിച്ചാൽ പ്രശ്നം തീരും,'- സിബിൻ വ്യക്തമാക്കി.
വീക്കെൻഡ് എപ്പിസോഡിൽ നടക്കാത്ത കാര്യങ്ങൾ പറയുകയാണെന്ന് സിബിൻ പറയുന്നു.'ഇല്ലാത്ത കാര്യങ്ങൾ പറയുകയാണ് വീക്കെൻഡ് എപ്പിസോഡിൽ. ജനങ്ങളിലേക്ക് അടിച്ചുകൊടുക്കുകയാണ്. നടക്കാത്ത കാര്യമാണെങ്കിലും ഒരു മഹാനടൻ വന്നിട്ട് പറയുമ്പോൾ ലൈവ് കാണാത്തവർ അത് വിശ്വസിക്കില്ലേ. എന്നെ ഉപയോഗിച്ച് മറ്റൊരാളെ ഫേവർ ചെയ്യുന്നെന്ന ഫീൽ ആണ് എനിക്ക് കിട്ടിയത്. അതിന് ഞാൻ നിന്നുകൊടുക്കില്ലെന്നാണ് പറഞ്ഞത്. അതാണ് എന്നെ തളർത്തിയത്.
മറ്റ് ഭാഷകളിലും ഈ ഷോ ഉണ്ടല്ലോ. സൽമാൻ ഖാനും കമൽഹാസനുമൊക്കെ പറയുന്നത് പ്രേക്ഷകർ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. അല്ലാതെ പ്രേക്ഷകരുടെ തലയിൽവച്ചുകൊടുത്ത്, കള്ളങ്ങൾ പറയാറില്ല. മറ്റ് ഭാഷകളിലേതൊക്കെ കണ്ട് പഠിക്കണം. ശനിയാഴ്ച എപിസോഡ് ഇതുവരെയുള്ള ദിവസങ്ങളുടെ അവലോകനവും, ഞായറാഴ്ചത്തെ എപിസോഡ് അടുത്തത് നിങ്ങൾ എന്താ ചെയ്യേണ്ടതെന്ന ഫോർമാറ്റുമാണ് നൽകേണ്ടത്. അതാണ് മറ്റ് ഭാഷകളിലൊക്കെ നടക്കുന്നത്.'- സിബിൻ പറഞ്ഞു.
"പതിനാല് ദിവസം നല്ല രീതിയിൽ ഗെയിം കളിച്ചു. നല്ല രീതിയിലാണ് ഇറങ്ങിവന്നത്. പുറത്തുവന്നിട്ട് ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്നെ ഇടപെടുത്തി.പിന്നെ അഭിമുഖങ്ങൾ കൊടുക്കണമല്ലോ. അതൊരു കമ്മിറ്റ്‌മെന്റാണ്. അവിടെ ഒരു മത്സരാർത്ഥിയെപ്പറ്റി ചോദിക്കുമ്പോൾ നമ്മൾ ആ മത്സരാർത്ഥിയെപ്പറ്റി തന്നെ സംസാരിക്കണം'- സിബിൻ വ്യക്തമാക്കി.
"ഈ ഷോയെക്കുറിച്ച് ആൾക്കാർക്ക് കൊടുക്കുന്ന ഒരു വിവരണമുണ്ട്. റിയാലിറ്റി ഷോ. ഇവരുടെ റിയൽ ലൈഫിലെ സ്വഭാവമാണ് ആൾക്കാർ പ്രകടിപ്പിക്കുന്നതെന്നുള്ള ഒരു ഇംപാക്ട് കൊടുക്കുന്നുണ്ട്. ഇതിന്റെ ഹോസ്റ്റ് വീട്ടിലേക്ക് വരുന്നവരോടും പുറത്തേക്ക് പോകുന്നവരോടും ചോദിക്കുന്ന ചോദ്യം, ഇത് സ്‌ക്രിപ്റ്റഡ് ആണോന്നാണ്. അവർ അല്ലെന്ന് പറയുന്നു. ഇത് നാട്ടുകാരുടെ മനസിലേക്ക് സീൽ അടിച്ച് കൊടുക്കുകയാണ്. ഹോസ്‌റ്റും ഹെൽപ് ലെസാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു."- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |