ന്യൂഡൽഹി:കരയിൽ വിമാനത്തേക്കാൾ വേഗതയിൽ കൂറ്റൻ കുഴലിലൂടെ സഞ്ചരിക്കുന്ന ഹൈപ്പർ ലൂപ്പ് ഗതാഗതം നടപ്പാക്കാൻ ഇന്ത്യയും.
രാജ്യത്തെ ആദ്യത്തെ ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് മദ്രാസ് ഐ.ഐ.ടിയുടെ തയ്യൂർ കാമ്പസിൽ റെയിൽവേ പൂർത്തിയാക്കിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. 410 മീറ്റർ നീളമാണ് ട്രാക്കിന്.
യു.എസ് കോടീശ്വരനും സ്‌പേസ് എക്‌സ് ഉടമയുമായ ഇലോൺ മസ്‌ക് 2013-ൽ അവതരിപ്പിച്ച ഹൈപ്പർലൂപ്പ് ട്രാൻസ്പോർട്ടിംഗ് ആശയം ലോകമെമ്പാടും
പ്രചാരം നേടുകയാണ്.
മദ്രാസ് ഐ.ഐ.ടിയിലെ 76 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ആവിഷ്‌കാർ ഹൈപ്പർ ലൂപ്പ് ടീം, അവിടത്തെ സ്റ്റാർട്ട് അപ്പായ ട്യൂട്ടർ എന്നിവയുടെ സഹകരണത്തോടെയാണ് ട്രാക്ക് നിർമ്മിച്ചത്. ആദ്യ പരീക്ഷണങ്ങളിൽ 100 കിലോമീറ്റർ വേഗത കൈവരിച്ചു. ഇനി 600 കിലോമീറ്റർ വേഗത പരീക്ഷിക്കും.കുഴൽ പാതയുടെ വീഡിയോയും മന്ത്രി പങ്കുവച്ചു.
റോഡും, റെയിലും, കപ്പലും വിമാനവും കഴിഞ്ഞാൽ അഞ്ചാമത്തെ ഗതാഗത സംവിധാനമായാണ് മസ്‌ക് ഹൈപ്പർലൂപ്പ് അവതരിപ്പിച്ചത്.
മൂന്ന് ഘടകങ്ങൾ
ദീർഘദൂര കുഴൽപാത ( ട്യൂബ് ). അതിലൂടെ സഞ്ചരിക്കുന്ന പോഡ് സ്റ്റേഷനുകൾ ( ടെർമിനൽ)
കുതിപ്പ് കാന്തശക്തിയിൽ
കുഴലിൽ മർദ്ദം കുറവ്. (ഭാഗികമായി ശൂന്യം - വാക്വം ) യാത്രക്കാരുടെ പോഡുകളിൽ അന്തരീക്ഷ മർദ്ദം. കാന്തങ്ങൾ ഉപയോഗിച്ചുള്ള ഗൈഡൻസ് ട്രാക്ക് ആണ് ട്യൂബ്. പോഡുകളിലും കാന്തങ്ങൾ ഉള്ളതിനാൽ മാഗ്‌നറ്റിക് ലെവിറ്റേഷൻ - മാഗ്‌ലെവ് - തത്വത്തിൽ പോഡുകൾ കുഴലിൽ എങ്ങും തൊടാതെ കുതിക്കും. കാന്തശക്തിയിൽ തന്നെ കുതിപ്പും. കുഴൽ ഭാഗികമായി ശൂന്യമായതിനാൽ ഘർഷണം തുലോം കുറവ്. വൈദ്യുതിക്ക് ബാറ്ററികൾ.
ഒരു പോഡിൽ 24-28 യാത്രക്കാർ.
മണിക്കൂറിൽ 1100 കിലോമീറ്റർ വരെ വേഗത
ബോയിംഗ് വിമാനത്തിന്റെ വേഗത 850 കി.മീ.
ഇന്ത്യയിൽ രണ്ടുഘട്ടമായി:
ആദ്യം 11.5 കിലോമീറ്റർ പരീക്ഷണ പാത.
വിജയിച്ചാൽ 100 കിലോമീറ്റർ പാത.
ഇപ്പോൾ മൂന്ന് മണിക്കൂർ വേണ്ട മുംബയ്-പൂനെ യാത്ര 25 മിനിറ്റിൽ സാദ്ധ്യമാക്കുന്ന ഹൈപ്പർ ലൂപ്പ് ആലോചനയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |