SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.25 PM IST

ബാലുവിനെ കൊന്നതല്ല: സ്വർണക്കടത്ത് ബന്ധമില്ല

bala

തിരുവനന്തപുരം:ദേശീയപാതയിൽ ആസൂത്രിതമായി കാറപകടമുണ്ടാക്കിയല്ല വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊലപ്പെടുത്തിയതെന്നും, പിതാവ് കെ.സി.ഉണ്ണി ആരോപിക്കുന്നതു പോലെ അപകടത്തിന് സ്വർണക്കടത്ത് ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ബി.ഐ അഡി.എസ്.പി ടി.പി അനന്തകൃഷ്‌ണൻ 'കേരളകൗമുദി'യോട് വ്യക്തമാക്കി. . പിൻസീറ്റിൽ കിടന്നുറങ്ങിയ ബാലുവിനെ മാത്രം ലക്ഷ്യമിട്ട് അപകടമുണ്ടാക്കാനാവുമോ? ഇക്കാര്യത്തിൽ സംശയത്തിന്റെ കണിക പോലും അവശേഷിക്കുന്നില്ല, ബാലുവിനെ കൊന്നതാണെന്നും സി.ബി.ഐ തൃപ്തികരമായ അന്വേഷണം നടത്തിയില്ലെന്നുമുള്ള പിതാവിന്റെ ആരോപണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ സി.ബി.ഐ എ.എസ്.പിയാണിപ്പോൾ അനന്ദകൃഷ്ണൻ.

തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പ്രതിയായ സ്വർണക്കടത്ത് ഡി.ആർ.ഐ, സി.ബി.ഐ അന്വേഷിച്ച് കുറ്റപത്രം നൽകിയതാണ്. ബാലുവിന്റെ മരണത്തിന് എട്ടു മാസത്തിനു ശേഷമുണ്ടായ കേസിൽ മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്‌ണു സോമസുന്ദരവും വയലിനിസ്റ്റ് അബ്ദുൾജമീലും പ്രതികളായി. ബാലുവിന്റെ മരണത്തിന് ശേഷമാണ് സുഹൃത്തുക്കൾ സ്വർണക്കടത്തിലേക്ക് തിരിഞ്ഞതെന്നാണ് കണ്ടെത്തൽ.ബാലുവിന്റെ കാർ ആറ്റിങ്ങൽ കഴിഞ്ഞ് കെ.എസ്.ആർ.ടി.സി ബസിനെ മറികടന്നപ്പോഴേ അമിതവേഗത്തിലായിരുന്നു. ഇക്കാര്യം ഭാര്യ ലക്ഷ്‌മിയും കോടതിയെ അറിയിച്ചിരുന്നു. അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയത്. പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്ന ബാലു മുന്നോട്ടുതെറിച്ച് രണ്ട് സീറ്റുകൾക്കിടയിൽ അതിശക്തിയായി ഇടിച്ചതാണ് ഗുരുതരമായത്. ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടശേഷം ബാലുവിന്റെ . ഫോൺ വിളി വിവരങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ഒന്നുമില്ല.

93ലക്ഷം രൂപ

ഇൻഷ്വറൻസ്

ബാലുവിന്റെ പേരിലുള്ള പോളിസിയിലെ 93 ലക്ഷം രൂപ ഇൻഷ്വറൻസ് തുക നിയമപരമായ അവകാശിക്ക് നൽകാൻ സി.ബി.ഐ ക്ലിയറൻസ് നൽകി. തുക ഭാര്യയ്ക്ക് നൽകുന്നതിൽ എതിർപ്പുണ്ടോയെന്ന് എൽ.ഐ.സി സി.ബി.ഐയോട് ആരാഞ്ഞിരുന്നു. ഇൻഷ്വറൻസിന് കേസുമായി ബന്ധമില്ലെന്ന് മറുപടി നൽകി. അപകടത്തിന് 8 മാസം മുൻപാണ് 82 ലക്ഷത്തിന്റെ പോളിസിയെടുത്തത്.

സോബി പറഞ്ഞത്

വെറുംകള്ളം

ബാലുവിന്റെ കാർ ആക്രമിക്കപ്പെട്ടെന്നും അപകടസ്ഥലത്ത് സ്വർണക്കടത്ത് പ്രതിയെ കണ്ടെന്നുമുള്ള കലാഭവൻ സോബിയുടെ മൊഴി കളവാണെന്ന് കണ്ടെത്തി. സമീപത്തെ കോളനിയിലുള്ളവരെത്തി ബാലുവിനെയടക്കം പുറത്തെടുക്കുമ്പോൾ കാർ ആക്രമിക്കപ്പെട്ടിരുന്നില്ല. തെറ്റായ വിവരങ്ങൾ നൽകിയതിനും വ്യാജതെളിവു നൽകി അന്വേഷണം വഴിതെറ്റിച്ചതിനും സോബിക്കെതിരെ കേസെടുത്തു. ഡ്രൈവർ അർജ്ജുനാണ് ഏക പ്രതി. അപകടകരമായി വാഹനമോടിച്ചതിനും മരണത്തിനിടയാക്കിയതിനും മനപൂർവമല്ലാത്ത നരഹത്യയ്ക്കും കേസെയുത്തു..

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA