സിനിമാ സമരം പ്രഖ്യാപിച്ച നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത് മലയാള സിനിമയിൽ പുതിയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനിടെ മോഹൻലാൽ തന്നെ വിളിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് കുമാർ.
'മോഹൻലാൽ എന്നെ വിളിച്ചിരുന്നു. എന്നാൽ ഞാൻ ഫോൺ എടുത്തില്ല. ഇപ്പോൾ സംസാരിച്ചാൽ ശരിയാകില്ല. ഞാൻ കുളിക്കുമ്പോഴാണ് മോഹൻലാൽ വിളിച്ചത്. ഞാൻ എടുത്തില്ല. ഇപ്പോൾ ഞാൻ സംസാരിച്ചാൽ അവനുമായി മോശമായ സംസാരമാകും. എനിക്ക് അവനുമായി പ്രശ്‌നമില്ല. സൗഹൃദക്കുറവുമില്ല. ആരേലും സ്‌ക്രൂ കയറ്റിയാൽ ലാൽ ചൂടാവും'- എന്നാണ് സുരേഷ് കുമാർ പറഞ്ഞത്.
നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ജൂൺ ഒന്ന് മുതൽ നിർമ്മാതാക്കൾ സമരത്തിനിറങ്ങുന്നതായി സുരേഷ്‌കുമാർ പറഞ്ഞത് സിനിമയ‌്ക്കുള്ളൽ പ്രവർത്തിക്കുന്ന നൂറ് കണക്കിന് ആളുകളെ ബാധിക്കുന്നതാണെന്നും, ഇതൊക്കെ പറയാൻ ആരാണ് സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്നുമാണ് ആന്റണി ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിമർശിച്ചത്. ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് പൃഥ്വിരാജ്, ബേസിൽ ജോസഫ്, അപർണ ബാലമുരളി തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിരുന്നു.
എന്നാൽ ആന്റണിയുടെ ആരോപണങ്ങൾ തെറ്റാണെന്നും സുരേഷ് കുമാർ പറയുന്നു. ആന്റണിയെ മുന്നിൽ നിറുത്തി ചില താരങ്ങൾ കളിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ഫേസ്ബുക്ക് പോസ്‌റ്റിന് പിന്നിൽ ആന്റണിയാണെന്ന് വിശ്വസിക്കുന്നില്ല. ആന്റണിക്ക് അതു പറയാനുള്ള ഒരു ആംപിയറുമില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ പറയുന്ന ആളല്ല ആന്റണി പെരുമ്പാവൂരെന്നും സുരേഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |