
കൊല്ലം: കൊല്ലത്ത് സംസ്ഥാന സമ്മേളന ഒരുക്കങ്ങൾ കൊടുമ്പിരികൊള്ളുമ്പോഴും പ്രായത്തിന്റെ അവശതകൾ കാരണം ആവേശം അടക്കിപ്പിടിച്ച് വീട്ടിലിരിക്കുകയായിരുന്നു പഴയ തീപ്പൊരി നേതാവ് എൻ.പത്മലോചനൻ. പക്ഷേ, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സിരകൾ വീണ്ടും തിളപ്പിക്കുന്ന സന്ദേശവുമായി സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവനെത്തി. ' സംസ്ഥാന സമ്മേളനത്തിൽ പ്രത്യേക അതിഥിയായി സഖാവിനെ തീരുമാനിച്ചിരിക്കുന്നു. ആദ്യ മൂന്ന് ദിവസം പൂർണ സമയം പങ്കെടുക്കണം.''
ഉദ്ഘാടന സമ്മേളനത്തിന് പോകാൻ നേരത്തെ തന്നെ എൻ.പത്മലോചനൻ തീരുമാനിച്ചിരുന്നു. പൂർണ സമയം പങ്കെടുക്കണമെന്ന പാർട്ടിയുടെ നിർദ്ദേശമെത്തിയപ്പോൾ 1964ലെ സി.പി.എമ്മിന്റെ ആദ്യ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ഓർമ്മകൾ എൻ.പത്മലോചനന്റെ മനസിലേക്കെത്തി. 1964ൽ സി.പി.എം രൂപീകരിക്കാൻ തെനാലിയിൽ ചേർന്ന സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഇന്ന് ജീവിച്ചിരിക്കുന്നത് വി.എസ്.അച്യുതാനന്ദനും എൻ.പത്മലോചനനും മാത്രമാണ്. 1971ൽ കൊല്ലത്ത് ആദ്യമായി സി.പി.എം സംസ്ഥാന സമ്മേളനം നടക്കുമ്പോൾ ഒരുക്കങ്ങളുമായി ഓടിനടന്നു. 1978ൽ നാല്പത്തിനാലാം വയസിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായി. ഒപ്പം സി.ഐ.ടി.യുവിന്റെ പ്രബല നേതാവായി. 1995ൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകരിൽ പ്രധാനിയായിരുന്നു. ആ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് മത്സരമുണ്ടായി. വി.എസ് പക്ഷത്ത് നിന്ന് മത്സരിച്ച കൊല്ലത്ത് നിന്നുള്ള പി.രാജേന്ദ്രൻ വിജയിച്ചു. സി.ഐ.ടി.യു ചേരിയുടെ നേതാവായിരുന്ന എൻ.പത്മലോചനൻ പരാജയപ്പെട്ടു. എങ്കിലും കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി ഏറെക്കാലം പ്രവർത്തിച്ചു. കൊല്ലം മേയറുമായി. സമീപകാലം വരെ സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയും ക്യാമ്പയിനുകളിൽ സജീവമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |