ടെഹ്‌റാൻ: തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ് നഗരത്തിന് സമീപമുള്ള ഷാഹിദ് രജായി തുറമുഖത്ത് അതിശക്തമായ സ്ഫോടനം. 8 പേർ കൊല്ലപ്പെട്ടു. 700ലേറെ പേർക്ക് പരിക്കേറ്റു. തുറമുഖത്തെ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളിൽ നിന്നുണ്ടായ തീ മറ്റു കണ്ടെയ്നറുകളിലേക്ക് പടരുകയും വൻ പൊട്ടിത്തെറിയിൽ കലാശിക്കുകയായിരുന്നു.
കണ്ടെയ്നറുകളിലുണ്ടായിരുന്ന രാസവസ്തു ഏതെന്ന് വ്യക്തമല്ല. ഇറാനിയൻ മിസൈലുകൾക്ക് വേണ്ടിയുള്ള ഖര ഇന്ധനം കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇവ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചെതെന്നും പറയപ്പെടുന്നു. 50 കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. സമീപത്തെ കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും സ്ഫോടനഫലമായി ഛിന്നിച്ചിതറി. ഒരു കെട്ടിടത്തിന്റെ മേൽക്കൂരയും തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. തുറമുഖത്തെ കണ്ടെയ്നർ ടെർമിനൽ മേഖലയിൽ തീനിയന്ത്രണ വിധേയമായിട്ടില്ല. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകളെ അടക്കം വിന്യസിച്ചു. കട്ടിയേറിയ കറുത്ത പുക മേഖലയിലെമ്പാടും വ്യാപിച്ചു.
ഇറാനിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമാണ് ഹോർമൂസ് കടലിടുക്കിന് സമീപമുള്ള ഷാഹിദ് രജായി. രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾ, പൈപ്പ് ലൈനുകൾ എന്നിവയുമായി സ്ഫോടനത്തിന് ബന്ധമില്ലെന്ന് ഇറാനിലെ ദേശീയ എണ്ണ ഉത്പാദന കമ്പനി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |