ഒട്ടാവ : ഇന്ത്യയുമായി നയതന്ത്ര ബന്ധത്തിൽ ഉണ്ടായ വിള്ളൽ പരിഹരിക്കാനും സൗഹൃദം
പുനഃസ്ഥാപിക്കാനും വഴിയൊരുക്കി കാനഡയിൽ മാർക്ക് കാർണി അധികാരം ഉറപ്പിച്ചു. തിങ്കളാഴ്ച നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രിയായ കാർണിയും അദ്ദേഹത്തിന്റെ ലിബറൽ പാർട്ടിയും ജയം നേടി.
രാഷ്ട്രീയസാഹചര്യം എതിരായതോടെ രാജിവച്ച ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനായി മാർച്ച് മുതൽ പ്രധാനമന്ത്രിപദം വഹിക്കുകയാണ്. ലിബറൽ പാർട്ടിയുടെ നേതാവായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകാരനായിരുന്നു ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് കാർണി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തമാക്കിയിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികളെ മറികടക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരം വിപുലമാക്കാനും കാർണിക്ക് പദ്ധതിയുണ്ട്.
കുടിയേറ്റം ഉയർന്ന സാഹചര്യത്തിൽ വിദ്യാർത്ഥി വിസയിലടക്കം കാനഡ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നുണ്ട്. കുടിയേറ്റക്കാരിൽ ഇന്ത്യൻ പൗരന്മാർ മുന്നിലാണ്.
മുൻഗാമിയായ ട്രൂഡോ ഖാലിസ്ഥാൻ വാദികളെ പ്രോത്സാഹിപ്പിച്ചാണ് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത്. ട്രൂഡോയുടെ ഇന്ത്യാ വിരുദ്ധ നിലപാട് ലിബറൽ പാർട്ടിക്കുള്ളിൽ തന്നെ കടുത്ത വിമർശനത്തിന് ഇടയാക്കി. കുടിയേറ്റ നയം പാളിയതും വിലക്കയറ്റം അടക്കം പ്രശ്നങ്ങൾ രൂക്ഷമായതും ട്രൂഡോയെ ജനങ്ങളിൽ നിന്ന് അകറ്റി. തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി തകർന്നടിയുമെന്ന ഘട്ടമെത്തിയതോടെ നേതൃപദവി ട്രൂഡോ ഒഴിയുകയായിരുന്നു. പിന്നാലെയാണ് കാർണി എത്തിയത്.
ന്യൂനപക്ഷ സർക്കാർ
343 അംഗ പാർലമെന്റിൽ ഭൂരിപക്ഷമായ 172 സീറ്റ് നേടാൻ കാർണിയുടെ ലിബറൽ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷ സർക്കാരാകും രൂപീകരിക്കുക. മറ്റ് പാർട്ടികളുടെ പിന്തുണ വേണ്ടിവരും.
പുറത്തുവന്ന ഫലങ്ങൾ
ലിബറൽ..................... 155
കൺസർവേറ്റീവ്.... 133
ബ്ലോക്ക് കീബെക്വ... 21
എൻ.ഡി.പി............... 5
ഗ്രീൻ............................ 1
സാമ്പത്തിക വിദഗ്ദ്ധൻ കാർണി
പ്രായം - 60
ഹാർവഡ്, ഓക്സ്ഫഡ് സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം. ഇക്കണോമിക്സിൽ പിഎച്ച്ഡി
ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ മുൻ ഗവർണർ
ബ്രിട്ടനിലും കാനഡയിലുമായി ഔദ്യോഗിക ജീവിതം
ഫിനാൻഷ്യൽ സ്‌റ്റെബിലിറ്റി ബോർഡ് മുൻ അദ്ധ്യക്ഷൻ. യു.എൻ സെക്രട്ടറി ജനറലിന്റെ മുൻ പ്രത്യേക പ്രതിനിധി
ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്ക്സിന്റെ യു.എസ്, കാനഡ, യു.കെ ഓഫീസുകളിൽ വിവിധ പദവികൾ
ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ദ്ധ ഡയാന ഫോക്‌സ് ഭാര്യ. നാല് മക്കൾ
ട്രംപിന്റെ ഭീഷണി അവസരമാക്കി കാർണി
ജസ്റ്റിൻ ട്രൂഡോ പടിയിറങ്ങുമ്പോൾ തകർന്ന അവസ്ഥയിലായിരുന്ന ലിബറൽ പാർട്ടിയുടെ തലവര മാറ്റിമറിച്ചത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയാണ്. കാനഡയെ യു.എസിനോട് കൂട്ടിച്ചേർക്കുമെന്ന് വെല്ലുവിളിച്ച ട്രംപ് താരിഫിലൂടെ പ്രകോപനം സൃഷ്ടിച്ചു. സാമ്പത്തിക വിദഗ്ദ്ധനായ കാർണി ട്രംപിന്റെ ഭീഷണികളെ അവസരമാക്കി മാറ്റി. വെറും ഒറ്റമാസം കൊണ്ട് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ ജനപ്രീതിയെ മറികടക്കാൻ കാർണിക്ക് സാധിച്ചു. ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുൻ ഗവർണറാണ് കാർണി. അതിനാൽ, യു.എസിന്റെ തീരുവ യുദ്ധത്തെ കാർണിയിലൂടെ മറികടക്കാമെന്നാണ് കനേഡിയൻസിന്റെ പ്രതീക്ഷ.
ട്രൂഡോ പരാജയമായി മാറിയതോടെ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയർ പോളിയേവ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. എന്നാൽ കാർണി പ്രഭാവത്തിന് മുന്നിൽ പോളിയേവിന് അടിപതറി. കാർലെറ്റൺ പാർലമെന്റ് സീറ്റിൽ ലിബറൽ സ്ഥാനാർത്ഥിക്ക് മുന്നിൽ പോളിയേവ് തോറ്റു.
ഖാലിസ്ഥാൻ അനുകൂലിക്ക് തോൽവി
ഖാലിസ്ഥാൻ അനുകൂലിയായ ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്കും (എൻ.ഡി.പി) വമ്പൻ തിരിച്ചടി. ബർനബി സെൻട്രൽ സീറ്റിൽ മത്സരിച്ച് തോറ്റ ജഗ്മീത് സിംഗിന് പാർട്ടിയുടെ നേതൃസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. ഭൂരിപക്ഷമില്ലാതിരുന്ന ട്രൂഡോ സർക്കാരിനെ 24 സീറ്റുകളുള്ള എൻ.ഡി.പി താങ്ങിനിറുത്തിയിരുന്നു. എൻ.ഡി.പിയെ പ്രീതിപ്പെടുത്താൻ ഖാലിസ്ഥാൻവാദികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരെ ട്രൂഡോ കണ്ണടച്ചിരുന്നു. എന്നാൽ, ഇത്തവണ 10 സീറ്റ് പോലും തികയ്ക്കാത്തതിനാൽ എൻ.ഡി.പിയ്ക്ക് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായേക്കും.
'പങ്കാളിത്തം ശക്തമാക്കാനും ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനും ആഗ്രഹിക്കുന്നു".
പ്രധാനമന്ത്രി നരേന്ദ്ര മോദി, ( കാർണിയെ അഭിനന്ദിച്ച് എക്‌സിൽ കുറിച്ചത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |