കുച്ചിപ്പുടിയിൽ ബിരുദാന്തര ബിരുദം നേടിയ രചന നാരായണൻകുട്ടി ഇപ്പോൾ മോഹിനിയാട്ടത്തിലും ഇന്തോളജി(ചരിത്രം, ഭാഷ, സം സ്കാരം, സാഹിത്യം എന്നിവ സം ബന്ധിച്ച പഠനം) യിലും ഡിപ്ലോമ ചെയ്തുകൊണ്ടിരിക്കുകയാണ്. ആദ്യ ലോക്ക്ഡൗൺ കാലത്ത് രചന ഓൺലൈൻ ക്ലാസുകളുടെ തിരക്കിലായിരുന്നു. പരീക്ഷകളുടെയും മറ്റ് തിരക്ക് കഴിഞ്ഞ് സിനിമകളുടെ തിരക്കുകളിലേക്ക് കടക്കുന്ന രചനയുടെ പുതിയ വിശേഷങ്ങൾ.
ഒരുപാട് കാര്യങ്ങൾ
ചെയ്യാനുണ്ട്
'ആകെമൊത്തം മടുപ്പാണ് മുഷിപ്പാണ് " എന്നൊക്കെ ലോക്ക്ഡൗൺ കാലത്ത് പലരും പരാതി പറയുന്നത് കേട്ടിട്ടുണ്ട്. എനിക്കാണേൽ തിരക്കോട് തിരക്കായിരുന്നു. കൊച്ചിയിൽ എനിക്ക് ഡാൻസ് സ്കൂളുണ്ട് .അവിടെയുള്ള കുട്ടികൾക്ക് ഓൺലൈനായിട്ടാണ് ക്ലാസ് എടുത്തിരുന്നത്. ഞാനിപ്പോൾ കുച്ചിപ്പുടിയിൽ പി .ജി ചെയ്തു.മോഹിനിയാട്ടത്തിൽ ഡിപ്ലോമയും ചെയ്യുന്നു ഒപ്പം ഇന്തോളജിയിലും .ഒരുപാട് അസൈൻമെന്റ്സെല്ലാമുണ്ടായിരുന്നു. പരീക്ഷയും ഈ ലോക്ക്ഡൗൺ സമയത്തായിരുന്നു. അതിനിടയിൽ ത്രൂ ഹേർ െഎസ് എന്ന ഒരു ഹ്രസ്വചിത്രം ചെയ്തു.
പുതിയ സിനിമകൾ
ബി .ഉണ്ണിക്കൃഷ്ണൻ സാറും മോഹൻലാൽ സാറും വീണ്ടും ഒന്നിച്ച ആറാട്ടിൽ ഒരു പ്രധാന കഥാപാത്രം ചെയ്തു. രുഗ്മിണി എന്നാണ് കഥാപാത്രത്തിന്റെ പേര്. പാലക്കാടായിരുന്നു ലൊക്കേഷൻ.
ബീ പോസിറ്റീവ്
എന്റെ കർമ്മ മേഖല നൃത്തമാണ്. അതുകൊണ്ടായിരിക്കണം എനിക്ക് ഇത്ര പോസിറ്റീവായി ഇരിക്കാൻ എപ്പോഴും സാധിക്കുന്നത്. ആരോടും വിദ്വേഷമോ വെറുപ്പോ അകൽച്ചയോ വയ്ക്കാറില്ല. അങ്ങനെയാവുമ്പോൾ നമ്മൾ പോസിറ്റീവായിരിക്കും..
ഇനി ഒരു വിവാഹം
ഇപ്പോഴില്ല
ജീവിതത്തിൽ എന്ത് പ്രതിസന്ധി വന്നാലും അതിനെ തരണം ചെയ്യാനുള്ള െെധര്യം എനിക്കിപ്പോഴുണ്ട്. എനിക്ക് ബുദ്ധിമുട്ടായി വരുന്ന ഒരു സ്പേസിലും ഞാൻ നില്ക്കാൻ ശ്രമിക്കാറില്ല. അവിടെ നിന്ന് മുന്നോട്ട് പോവുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. എന്റെ കൂടെ ഒരുപാട് നല്ല സുഹൃത്തുക്കളും എന്നെ മുന്നോട്ട് നയിക്കാൻ എന്റെ മാതാപിതാക്കളും ഉണ്ടെന്നതാണ് ഏറ്റവും വലിയ ഭാഗ്യം. അതുപോലും ഇല്ലാത്തവർ ഒരുപാട്പേരുണ്ട് നമ്മുടെ ചുറ്റും. ഇപ്പോൾ എന്തായാലും കല്യാണമില്ല. എന്റെ ജീവിതം ഞാൻ പ്രതീക്ഷിച്ചപോലെയല്ല മുന്നോട്ട് പോയത്.അതുകൊണ്ട് ഞാൻ കല്യാണമേ കഴിക്കില്ലെന്ന് ഒരിക്കലും പറയില്ല,ഇപ്പോൾ ഇല്ല എന്നു മാത്രമാണ് പറയുന്നത്. വിവാഹമോചനം നേടിക്കഴിഞ്ഞപ്പോൾ വലിയൊരു ആശ്വാസം തന്നെയായിരുന്നു.
ലിജോ ചേട്ടന്റെ ആ മെസേജ്
ടെലിസീരിയൽ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ലിജോ ചേട്ടന്റെ ആമേനിലേക്ക് ക്ഷണം കിട്ടുന്നത്. സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴും സിനിമയിൽ അഭിനയിക്കാൻ കഴിയുമോ എന്നറിയില്ലായിരുന്നു. ആ സമയത്ത് അദ്ധ്യാപികയായും ജോലി ചെയ്തിരുന്നു, സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ സിദ്ധാർഥ് ചേട്ടന്റെ 101 ചോദ്യങ്ങളിൽ ചെറിയ കഥാപാത്രം ചെയ്തു . ആത്മവിശ്വാസമില്ലാത്തതുകൊണ്ട് ആമേനിലെ ഓഫർ നിരസിക്കുകയാണ് ആദ്യം ചെയ്തത്. അപ്പോഴാണ് ലിജോ ചേട്ടൻ മെസേജ് അയക്കുന്നത് ''നല്ലൊരു സിനിമയുടെ ഭാഗമാവാൻ നിങ്ങളും വേണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നാ'യിരുന്നു ആ മെസേജ്. ഞാൻ ഒരുപാട് ആരാധിക്കുന്ന ഒരു സംവിധായകൻ ഇങ്ങനെ മെസേജ് അയച്ചപ്പോൾ അത് നിരസിക്കാൻ പാടില്ലെന്ന് സ്വയം തോന്നി. അങ്ങനെയാണ് ആമേനിലൂടെ സിനിമയിലേക്കെത്തിയത്. പക്ഷേ ആദ്യം റിലീസായ ചിത്രം ജയറാമേട്ടന്റെ ഒപ്പമുള്ള ലക്കിസ്റ്റാറാണ്. അതിലെ ജാനകി എന്ന കഥാപാത്രം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. അതിനു മുൻപ് പതിനേഴുവയസുള്ളപ്പോൾ ജയറാമേട്ടന്റെ തന്നെ തീർത്ഥാടനം എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
മീ ടൂ മൂവ്മെന്റ്
അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട മൂവ്മെന്റാണെങ്കിൽ കൂടി ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ടെങ്കിൽ അതിന് ഇപ്പോൾ തന്നെ പരിഹാരം കണ്ടെത്തണം. ഒരുപാട് വർഷത്തിന് ശേഷം എനിക്ക് ഇങ്ങനെയൊരു കാര്യം ഉണ്ടായിട്ടുണ്ടെന്ന് അഭിപ്രായം പറയാം അല്ലാതെ ഒരാളെ പ്രതിരോധിക്കാൻ വേണ്ടി അത്തരം ഒരു കാര്യം തുറന്നു പറയുന്നതിൽ എനിക്ക് താത്പര്യമില്ല.
ഞാനും ഫെമിനിസ്റ്റാണ്
ഫെമിനിസ്റ്റ് എന്ന് പറയുന്നതിന്റെ അർത്ഥം അറിയാത്തവരാണ് ആ വാക്കിനെ ദുർവ്യഖ്യാനം നടത്തുന്നത്. ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണ്. ഫെമിനിസ്റ്റ് ഇപ്പോൾ ഫെമിനിച്ചിയായി മാറിയല്ലോ. നമ്മുടേതായ അഭിപ്രായങ്ങൾ തുറന്നു പറയുമ്പോൾ നമ്മൾ ഫെമിനിച്ചികളായി മാറുകയാണ്. സമത്വം തന്നെയാണ് വേണ്ടത്.
ഓരോ കുടുംബത്തിലും അച്ഛനും അമ്മയും പെൺകുട്ടികൾക്ക് ആൺകുട്ടികൾക്ക് കൊടുക്കുന്ന അതേ പ്രാധാന്യം കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു. പെൺകുട്ടികളെ ബോൾഡ് ആക്കി മാറ്റണം. എന്റെ വീട്ടിൽ ചേട്ടൻ പുറത്തുപോയി വൈകി വന്നാൽ അത് പ്രശ്നമായി കാണാത്തവർ ഞാൻ ഇത്തിരി ഒന്ന് വൈകിയാൽ ആധിയായി ടെൻഷനായി വഴക്കായി. അതായിരുന്നു എന്റെ ചെറുപ്പത്തിലേ അവസ്ഥ. അവരെ കുറ്റം പറയാൻ പറ്റില്ല അവർ നമ്മുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയാണ് അതെല്ലാം. ഇപ്പോൾ എനിക്ക് മുപ്പത്തിയേഴ് വയസായി ഇത്തിരി ഒന്ന് വൈകിയാൽ അമ്മയ്യെല്ലാം ഇപ്പോഴും ടെൻഷനാവും. ഭക്ഷണ കാര്യത്തിലൊന്നും എന്റെ വീട്ടിൽ വേർതിരിവുണ്ടായിരുന്നില്ല. ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്കൊന്നു ചെറുപ്പത്തിൽ എനിക്ക് തനിച്ച് പോവാനൊന്നും സമ്മതം കിട്ടിയിരുന്നില്ല .എന്റെ ചേട്ടന്റെ മകൾ ഇപ്പോൾ വളർന്നു വരുന്നുണ്ട് . അവളോട് ഒന്നും അരുതെന്ന് പറഞ്ഞല്ല വളർത്തുന്നത്. ഓരോ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ബോൾഡ് ആക്കിയാണ് വളർത്തുന്നത്. എന്റെ ചെറിയ പ്രായത്തിൽ ഞാൻ അനുഭവിച്ചതൊന്നും അവളെക്കൊണ്ട് അനുഭവിക്കാൻ ഞാൻ സമ്മതിക്കില്ല.
കുടുംബമാണ് എന്റെ കരുത്ത്
എല്ലാവരുടെയും പോലെ കുടുംബമാണ് എന്റെയും കരുത്ത്. അച്ഛൻ നാരായൻ കുട്ടി .അമ്മ നാരായണി. ചേട്ടൻ ഷാർജയിലാണ്. ചേട്ടന്റെ ഭാര്യയും രണ്ടു കുട്ടികളും അവിടെയായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട് .
ഗ്ളാമർ വേഷം
ചെയ്യാൻ
മടിയില്ല
തിരക്കഥ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടിയില്ല.അതിപ്പോൾ ഏത് ഭാഷയിലായാലും . തിരക്കഥയ്ക്കാണ് പ്രാധാന്യം നല്കുന്നത് . കഥാപാത്രം എന്നെ ബോദ്ധ്യപ്പെടുത്താൻ സംവിധായകന് സാധിക്കണം. ഹാസ്യം നടിമാർ ചെയ്യുന്നത് വളരെ കുറവാണ് . കല്പന ചേച്ചിയെല്ലാം പോയതിന് ശേഷം ചേച്ചിയ്ക്ക് പകരം വെക്കാൻ മറ്റൊരാൾ വന്നിട്ടില്ല. വിഖ്യാത സംവിധായകൻ ജി.അരവിന്ദന്റെ പോക്കുവെയിലും പിൽക്കാലത്ത് രാജീവ് നാഥ് സാറിന്റെ പകൽ നക്ഷത്രവുമൊക്കെ ചെയ്ത കൽപ്പന ചേച്ചി ഇടയ്ക്ക് ഹാസ്യതാരം എന്ന രീതിയിലേക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്.അവസാന വർഷങ്ങളിലാണല്ലോ സ്പിരിറ്റിലെയും ചാർലിയിലെയും ഡോൾഫിനിലെയും കഥാപാത്രങ്ങളൊക്കെ ചേച്ചി ചെയ്തത് . ഞാൻ ആദ്യമായി അഭിനയിച്ച ടെലി സീരിയലിൽ കോമഡി കഥാപാത്രമായതുകൊണ്ട്. പലരും തിരക്കഥയുമായി വരുമ്പോൾ ചേച്ചിയ്ക്ക് ഇത് എളുപ്പത്തിൽ ചെയ്യാൻ സാധിക്കും കോമഡിയാണ് എന്ന് പറയുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് . അതുകൊണ്ട് തന്നെ ഞാൻ വളരെ ശ്രദ്ധിച്ച് മാത്രമാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുത്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |