ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അലോപ്പതി മരുന്നുകൾക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യോഗ ഗുരു രാംദേവിനെതിരെ പൊലീസ് കേസെടുത്തു. ഛത്തീസ്ഗഢിലെ റായ്‌പൂർ പൊലീസ് വ്യാഴാഴ്ചയാണ് രാമകൃഷ്ണ യാദവ് എന്ന രാംദേവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഐ.പി.സി 188, 269, 504 വകുപ്പുകൾ പ്രകാരവും 2005ലെ ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് രാംദേവിനെതിരെ കേസെടുത്തത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഐ.എം.എ ആശുപത്രി ബോർഡ് ചെയർമാൻ രാകേഷ് ഗുപ്ത, റായ്പൂർ ഘടകം പ്രസിഡന്റ് വികാസ് അഗർവാൾ എന്നിവർ ബുധനാഴ്ച രാത്രി നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് റായ്‌പൂർ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് യാദവ് പറഞ്ഞു.
കേന്ദ്ര സർക്കാർ, ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് എന്നിവ അംഗീകരിച്ച കൊവിഡ് മരുന്നുകൾക്കെതിരെ കഴിഞ്ഞ ഒരു വർഷമായി രാംദേവ് തെറ്റായ വിവരങ്ങളും ഭീഷണി പ്രസ്താവനകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |