കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിലെ മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് കഴിഞ്ഞ സാമ്പത്തികവർഷം 52.2 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം 60.2 കോടി രൂപയായിരുന്നു. മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 8.9 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 13.6 കോടി രൂപയായിരുന്നു.
750.4 കോടി രൂപയുടെ വായ്പകളാണ് നൽകിയത്. മുൻവർഷത്തെ 1,788.1 കോടി രൂപയേക്കാൾ 58 ശതമാനം കുറവാണിത്.
കൊവിഡ് രണ്ടാംതരംഗം വെല്ലുവിളിയാണെന്ന് മാനേജിംഗ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു. വാഹനവിപണിയിൽ പ്രതീക്ഷിക്കുന്ന വർദ്ധന, കഴിഞ്ഞ ഉത്സവസീസണിലെ ഉണർവ് എന്നിവ പ്രതീക്ഷ നൽകുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടികൾ വിപണിക്ക് ഉണർവാകും. ഫണ്ടിംഗ് ആവശ്യങ്ങൾക്കായി കേരളത്തിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുമെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിനോദ് പണിക്കർ പറഞ്ഞു. ബാങ്കുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വായ്പകളെടുക്കാനും പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |