ന്യൂഡൽഹി: വിവാഹ മോചനം നേടിയ പിതാവുമായി ഉണ്ടാക്കിയ ജീവനാംശ ഉടമ്പടി മകന് 18 വയസ് ആകുന്നതോടെ അവസാനിക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. മകന് പതിനെട്ട് വയസായതോടെ മക്കളുടെ ചെലവിലേക്കായി തുക നൽകുന്നത് അവസാനിപ്പിക്കാൻ 2018ൽ അനുമതി നൽകിയ കുടുംബ കോടതി വിധി റദ്ദാക്കിയാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. മകന്റെ വിദ്യാഭ്യാസം കഴിഞ്ഞ് ജോലി ചെയ്ത സമ്പാദിക്കാൻ ആരംഭിക്കുന്നത് വരെ മകന്റെ ചെലവിലേക്കായി മുൻഭാര്യയ്ക്ക് 15,000 രൂപ നൽകുന്നത് തുടരണമെന്ന് പിതാവിനോട് കോടതി ഉത്തരവിട്ടു.
1997 നവംബറിൽ വിവാഹിതരായി 2011 നവംബറിൽ വിവാഹമോചനം നേടിയ ദമ്പതികളുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഉത്തരവ്. ദമ്പതികൾക്ക് 18നും 20 ഉം വയസുള്ള രണ്ട് മക്കളാണ്. മകൾക്ക് ജോലി ലഭിക്കുന്നത് വരെയോ വിവാഹം കഴിയുന്നതുവരെയോ ജീവനാംശം നൽകണമെന്നും മകന് 18 വയസ് തികയും വരെ ജീവനാംശം നൽകണമെന്നുമായിരുന്നു 2018ലെ വിധി. ഇതിനെതിരെയാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.
‘‘കുട്ടികൾ രണ്ട് പേരും മാതാവിനൊപ്പമാണ് താമസിക്കുന്നത്. ആൺകുട്ടിയ്ക്ക് 18 വയസായി എന്നതിനർത്ഥം മാതാപിതാക്കളുടെ സഹായമില്ലാതെ ജീവിക്കാൻ സാധിക്കുമെന്നല്ല.പന്ത്രണ്ടാം ക്ലാസ് പാസാകുന്ന ഈ പ്രായത്തിൽ കുട്ടിയെ ഒറ്റയ്ക്ക് ജീവിക്കാൻ അനുവദിക്കാനുമാകില്ല. വർദ്ധിച്ചു വരുന്ന ജീവിതച്ചെലവ് കണ്ടില്ലെന്ന് നടിക്കാനാകില്ല. കുട്ടികളെ പഠിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നതിന്റെ മുഴുവൻ ബാദ്ധ്യതയും അമ്മയിൽ അടിച്ചേൽപ്പിക്കാനാവില്ല. വിവാഹമോചനം നേടിയാലും പിതാവ് പണം നൽകേണ്ടതുണ്ടെന്നും" കോടതി നീരിക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |