
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര സംഭാവന കൊള്ളയെ പരിഹസിച്ച് പാർലമെന്റ് വളപ്പിൽ നാടകം കളിച്ച ബീഹാറിൽ നിന്നുള്ള സ്വതന്ത്ര എം.പി പപ്പു യാദവിന് (രാജീവ് രഞ്ജൻ) നേരെ ചെരുപ്പേറ്. എറിഞ്ഞയാളെ എം.പിയുടെ അനുയായികൾ കൈകാര്യം ചെയ്‌തു. ഇന്നലെ ഡൽഹി വസതിയിൽ നടത്തിയ പപ്പുയാദവ് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് സംഭവം. സംസാരിച്ചുകൊണ്ടിരുന്ന എം.പിയുടെ അടുത്ത് വന്ന് രാമക്ഷേത്ര നാടകം നടത്തിയതിനെ ചോദ്യം ചെയ്‌ത ഉത്തർപ്രദേശ് ഗാസിയാ ബാദ് സ്വദേശി സുമിത് (34) ആണ് ചെരുപ്പെറിഞ്ഞത്.
ഉടൻസുരക്ഷാ ജീവനക്കാരും അനുയായികളും ആളെ പിടിച്ചു മാറ്റുകയും മർദ്ദിക്കുകയും ചെയ്‌തു. സുമിതിന്റെ കൈയിൽ നിന്ന് ഒരു കത്തി കണ്ടെത്തി. സുമിതിന്റെ സുഹൃത്തിനെയും അറസ്റ്റു ചെയ്‌തു. ചില സന്ന്യാസികൾ ആഹ്വാനം ചെയ്‌ത പ്രകാരമുള്ള വധശ്രമമാണ് ഇന്നലെ നടന്നതെന്ന് പപ്പു യാദവ് പറഞ്ഞു.
അതിനിടെ പാർലമെന്റിലെ നാടകം സനാതന ധർമ്മത്തെ അപമാനിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് സന്ന്യാസിമാർ നൽകിയ പരാതിയിൽ വാരാണസി പൊലീസ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പപ്പു യാദവ്, അവധേഷ് പ്രസാദ്, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കൾക്കെതിരെ കേസെടുത്തിയിരുന്നു. ഭക്തർ നൽകുന്ന സംഭാവനകൾ തട്ടിയെടുക്കുന്ന ക്ഷേത്ര പൂജാരിയായി വേഷം ധരിച്ച് പപ്പു യാദവ് നാടകത്തിൽ അഭിനയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |