SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.18 AM IST

സ്വർണപ്പണയ വായ്പയിൽ പിടിമുറുക്കി റിസർവ് ബാങ്ക്

gold-loan

കൊച്ചി: അർബൻ സഹകരണ ബാങ്കുകളുടെ സ്വർണപ്പണയ വായ്പയിൽ റിസർവ് ബാങ്ക് പിടിമുറുക്കുന്നു. 90 ദിവസം കഴിഞ്ഞ സ്വർണപ്പണയ വായ്പ പുതുക്കി നൽകരുതെന്ന നിർദേശം കർശനമാക്കി. നിശ്ചിതദിവസം കഴിഞ്ഞും തിരിച്ചടച്ചില്ലെങ്കിൽ വായ്പക്കാരനെ കുടിശികക്കാരനാക്കി കണക്കാക്കും. നിർദേശം പാലിച്ചില്ലെങ്കിൽ ബാങ്കുകൾക്കെതിരെ നടപടിയും സ്വീകരിക്കും.

അർബൻ സഹകരണ ബാങ്കുകളിൽ സ്വർണം പണയം വച്ചെടുക്കുന്ന വായ്പ 90 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ പലിശയടച്ച് പുതുക്കിവയ്ക്കാൻ കഴിയുമായിരുന്നു. ഈ സൗകര്യത്തിനാണ് റിസർവ് ബാങ്ക് പൂട്ടിട്ടത്. ജൂലായ് ഒന്നു മുതൽ 90 ദിവസത്തിന് ശേഷം പണയം പുതുക്കിവയ്ക്കുന്നത് വിലക്കി.

വായ്പാകാലവധി കഴിഞ്ഞും തിരിച്ചടച്ചില്ലെങ്കിൽ നിഷ്ക്രിയ ആസ്തിയായി (എൻ.പി.എ) കണക്കാക്കാനാണ് റിസർവ് ബാങ്കിന്റെ നിർദേശം. 91 ദിവസമായാൽ സ്വന്തം പേരിൽ പുതുക്കാനാവില്ല. മുഴുവൻ തുകയും പലിശയും അടച്ച് പണയം തിരിച്ചെടുക്കുകയാണ് പോംവഴി. അടച്ചില്ലെങ്കിൽ പണയസ്വർണം ലേലം ചെയ്യാൻ ബാങ്കുകൾക്ക് നടപടി സ്വീകരിക്കാം.

കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും മൂലം നിരവധി പേർക്ക് കാലവധിക്കകം വായ്പത്തുകയോ പലിശയോ അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ബാങ്കുകളിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് പലരും വിവരം അറിഞ്ഞത്. സ്വന്തം പേരിൽ പുതുക്കാൻ കഴിയാതെ വന്നതോടെ വായ്പത്തുക നൽകി ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയാണ് പണയ സ്വർണം നഷ്‌ടപ്പെടുന്നത് ഒഴിവാക്കിയത്.

നിർദേശം ഇങ്ങനെ

1. 90 ദിവസം കഴിഞ്ഞ സ്വർണപ്പണയ വായ്‌പ പുതുക്കി നൽകരുത്

2. തുടർച്ചയായി 90 ദിവസം കുടിശിക വന്നാൽ കിട്ടാക്കടം (എൻ.പി.എ) ആയി കണക്കാക്കും

3. 91 ദിവസം കഴിഞ്ഞാൽ സ്വന്തം പേരിൽ പുതുക്കാനാവില്ല

ഭാവിയിൽ കെണിയാകും

നിഷ്ക്രിയ ആസ്തിയായി (എൻ.പി.എ) മാറിയാൽ പണയം വച്ചവരെ കുടിശികക്കാരായി കണക്കാക്കും. ഇത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്നതിനാൽ ഭാവിയിൽ വായ്പകൾക്കും മറ്റും ആശ്രയിക്കേണ്ടി വരുമ്പോൾ വിനയാകുമെന്നാണ് ആശങ്ക. അത്യാവശ്യങ്ങൾക്കായി ചെറിയ തുകയ്ക്ക് ആശ്രയിക്കുന്ന സ്വർണപ്പണയ വായ്പകൾക്കുള്ള നിബന്ധന കെണിയായി മാറുമെന്ന് സഹകാരികൾ പറയുന്നു.

നാല് ബാങ്കുകൾക്ക് പിഴ

വ്യവസ്ഥ കർശനമായി നടപ്പാക്കാത്തതിന് സംസ്ഥാനത്തെ നാലു ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് പിഴ ഈടാക്കി. മുമ്പ് നിലവിലുള്ള വ്യവസ്ഥയാണെങ്കിലും ജൂലായ് ഒന്നു മുതലാണ് കർശനമാക്കിയതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. റിസർവ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫീസാണ് ഇതുസംബന്ധിച്ച ഉത്തരവ് ബാങ്കുകൾക്ക് നൽകിയത്. പ്രാഥമിക സഹകരണ സംഘങ്ങൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിബന്ധന ബാധകമാക്കിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD LOAN NPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360