ഗുവാഹത്തി: ഉച്ചഭക്ഷണത്തിന്റെ കൂടെ ബീഫ് കൊണ്ടുവന്നതിന് അസമിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഗോൾപാറ ജില്ലയിലെ ഹുർകാചുംഗി സർക്കാർ സ്കൂളിലെ പ്രധാനാദ്ധ്യാപിക ദലിമ നെസ്സയാണ് അറസ്റ്റിലായത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. അമ്പത്തിയാറുകാരിയായ ദലിമ ഉച്ചഭക്ഷണത്തിനൊപ്പം കഴിക്കാൻ കൊണ്ടുവന്ന ബീഫ് മറ്റ് അദ്ധ്യാപകർക്കും പങ്കുവച്ചു. എന്നാൽ ചില അദ്ധ്യാപകർക്ക് ഇതിൽ ബുദ്ധിമുട്ട് തോന്നുകയും തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തു. പിന്നീട് സ്കൂൾ മാനേജ്മെന്റ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഐപിസി 153എ, 295എ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, അസമിൽ ബീഫ് കഴിക്കുന്നതിന് നിയമപരമായ വിലക്കില്ല. അതിനാൽ ബീഫ് കഴിക്കണോ വേണ്ടയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. മറ്റുള്ളവരെ കഴിക്കാൻ അവർ പ്രേരിപ്പിച്ചിട്ടില്ല അതിനാൽ അദ്ധ്യാപികയ്ക്ക് ജാമ്യം നൽകണമായിരുന്നുവെന്നും അഭിഭാഷകനായ രാഖി സിരൗത്തിയ ചൗധരി പറഞ്ഞു.
എന്നാൽ കഴിഞ്ഞ വർഷം അസം സർക്കാർ കൊണ്ടുവന്ന കന്നുകാലി സംരക്ഷണ നിയമം അനുസരിച്ച് ഹിന്ദു, ജൈന, സിഖ് വിഭാഗങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും, ക്ഷേത്രത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലും കന്നുകാലി കശാപ്പും മാംസ വിൽപ്പനയും നിരോധിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |