
ടെഹ്റാൻ: യു.എസ് വീണ്ടും ബോംബാക്രമണം ആരംഭിച്ചതോടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പുനരാരംഭിച്ച് ഇറാൻ. വടക്കൻ കുവൈറ്റിൽ ചൈനീസ് കമ്പനിയുടെ കെട്ടിടത്തിൽ ഇറാനിയൻ മിസൈൽ പതിച്ച് നേപ്പാൾ പൗരനായ തൊഴിലാളി കൊല്ലപ്പെട്ടു. മേഖലയിൽ കനത്ത നാശമുണ്ടായി.
കുവൈറ്റിലെ യു.എസ് ബേസുകൾക്ക് നേരെയും ആക്രമണമുണ്ടായി. ജോർദ്ദാനെ ലക്ഷ്യമാക്കിയ അഞ്ച് ഇറാനിയൻ മിസൈലുകൾ തകർത്തു. ജോർദ്ദാനിലെ അസ്‌രഖ് എയർ ബേസിൽ നിരവധി യു.എസ് സൈനികരെ വധിച്ചെന്നും യുദ്ധവിമാനങ്ങൾ തകർത്തെന്നും ഇറാൻ അവകാശപ്പെട്ടു. യു.എസ് പ്രതികരിച്ചിട്ടില്ല.
ഡ്രോൺ ആക്രമണത്തെ തുടർന്ന് ഈജിപ്റ്റിലെ മെഡിറ്ററേനിയൻ തുറമുഖമായ ഡാമിയേറ്റയിൽ യു.എസിന്റെ വാതക ടാങ്കർ അടക്കം രണ്ട് കപ്പലുകളിൽ തീപിടിത്തമുണ്ടായി. തന്ത്രപ്രധാനമായ സൂയസ് കനാലിന് അടുത്താണിത്. ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.
# ഇറാനിൽ 6 മരണം
ഇറാനിൽ ഇന്നലെയുണ്ടായ യു.എസ് ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. അഹ്‌വാസ്, ബുഷെഹർ, സഞ്ചാൻ, ഖേഷം ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങളുണ്ടായി. ബുധനാഴ്ച ജോർദ്ദാനിലെ ബേസിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയതോടെയാണ് യു.എസ് ബോംബാക്രമണങ്ങൾ പുനരാരംഭിച്ചത്. അതേസമയം ഇറാന്റെ അനുമതിയോടെ ഖത്തറിന്റെ എൽ.എൻ.ജി ടാങ്കർ ഇന്നലെ ഹോർമുസ് കടലിടുക്ക് കടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |