ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സൊമാറ്റോ കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2021-22) അവസാനപാദമായ ജനുവരി-മാർച്ചിൽ 360 കോടി രൂപയുടെ അറ്റനഷ്‌ടം രേഖപ്പെടുത്തി. തൊട്ടുമുൻവർഷത്തെ സമാനപാദത്തിലെ 134.2 കോടി രൂപയേക്കാൾ മൂന്നിരിട്ടിയായാണ് നഷ്‌ടം ഉയർന്നത്.
അതേസമയം, പ്രവർത്തന വരുമാനം 692.4 കോടി രൂപയിൽ നിന്ന് 75.01 ശതമാനം ഉയർന്ന് 1,211.8 കോടി രൂപയായി. കഴിഞ്ഞവർഷത്തെ മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിനെ അപേക്ഷിച്ച് കഴിഞ്ഞപാദത്തിലെ കണക്കുകൾ നിരാശപ്പെടുത്തുന്നതാണ്. കൊവിഡ് പ്രതിസന്ധി അയയുകയും ഹോട്ടൽ/റെസ്‌റ്റോറന്റുകൾ തുറക്കുകയും ഉപഭോക്താക്കൾ ഓൺലൈനിൽ ഭക്ഷണം ബുക്ക് ചെയ്യുന്നത് കുറഞ്ഞതുമാണ് തിരിച്ചടിയായത്.
നിലവിൽ ഇന്ത്യയിൽ ആയിരത്തിലേറെ നഗരങ്ങളിൽ സൊമാറ്റോയ്ക്ക് സാന്നിദ്ധ്യമുണ്ട്. ജനുവരി-മാർച്ച് പാദത്തിൽ മാത്രം 300 നഗരങ്ങളിൽ പുതുതായി സാന്നിദ്ധ്യമറിയിച്ചു. കഴിഞ്ഞപാദത്തിൽ സൊമാറ്റോയുടെ പ്രതിമാസ ഇടപാടുകാരുടെ എണ്ണം എക്കാലത്തെയും ഉയരമായ 1.57 കോടിയിൽ എത്തിയിരുന്നു. തൊട്ടുമുമ്പത്തെ പാദത്തിൽ ഇത് 1.53 കോടിയായിരുന്നു. പ്രതിമാസ സജീവ റെസ്റ്റോറന്റ്, ഡെലിവറി പങ്കാളികളുടെ എണ്ണവും കഴിഞ്ഞപാദത്തിൽ പുത്തൻ ഉയരത്തിലെത്തി.
കമ്പനിയുടെ ശരാശരി ഉപഭോക്തൃ ഓർഡർ മൂല്യം കഴിഞ്ഞ സാമ്പത്തികവർഷം 398 രൂപയായിരുന്നു. 2020-21ൽ ഇത് 397 രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |