കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്‌തു
കൊച്ചി: കൊച്ചി കപ്പൽശാല പശ്ചിമബംഗാളിലെ ഹൂഗ്ളിയിൽ നിർമ്മിച്ച ആധുനിക കപ്പൽ നിർമ്മാണശാല പ്രവർത്തനം തുടങ്ങി. കൊച്ചി കപ്പൽശാലയുടെ ഉപ സ്ഥാപനമായാണ് ഹൗറയ്ക്ക് സമീപം നസിർഗുഞ്ജിൽ കപ്പൽശാല പ്രവർത്തിക്കുക.
കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ഉദ്ഘാടനം നിർവഹിച്ചു. ഷിപ്പിംഗ് സഹമന്ത്രി ശന്തനു ഠാക്കൂർ പങ്കെടുത്തു.
രണ്ടു ദശാബ്ദമായി പ്രവർത്തിക്കുന്ന എച്ച്.ഡി.പി.എല്ലിനെ ഏറ്റെടുത്താണ് കൊച്ചി കപ്പൽശാല വികസിപ്പിക്കുന്നത്. കപ്പലുകളുടെ രൂപകല്പന, നിർമ്മാണം, ഉന്നതനിലവാരം എന്നിവ വിലയിരുത്തിയാണ് കൊച്ചി കപ്പൽശാല ഹൂഗ്ളി കേന്ദ്രം ഏറ്റെടുത്തത്. കപ്പൽ നിർമ്മാണത്തിൽ ആഗോളവികസനം ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം ഏറ്റെടുത്ത് വികസിപ്പിക്കുന്നത്.
ക്രെയിനുകൾ ഉൾപ്പെടെ അത്യാധുനിക ഉപകരണങ്ങളും ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റുകളും ഹൂഗ്ളി കേന്ദ്രം നേടിയിട്ടുണ്ട്. 80 മീറ്റർ സ്പിൽവേ ഉൾപ്പെടെ സൗകര്യങ്ങളുണ്ട്. ഉൾനാടൻ ദേശീയജലപാതകൾ വഴിയുള്ള ചരക്കുനീക്കത്തിന് ആവശ്യമായ ബാർജുകളും മറ്റും നിർമ്മിക്കാൻ കേന്ദ്രം മുൻഗണന നൽകും.
യു.പി., ബീഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1,620 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയജലപാത ഒന്ന്, പശ്ചിമബംഗാൾ, അസം, അരുണാചൽ പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളിലൂടെയുള്ള ദേശീയജലപാത രണ്ട് എന്നിവയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് ഹൂഗ്ളി കേന്ദ്രം പ്രവർത്തിക്കുക. 1,500 മുതൽ 2,000 ടൺ വരെ ചരക്കുകൾ വഹിക്കുന്ന കപ്പലുകളും ബാർജുകളും നിർമ്മിക്കും. യാത്രക്കപ്പലുകൾ, കപ്പലുകളുടെ അറ്റകുറ്റപ്പണി എന്നിവയും ഏറ്റെടുക്കുമെന്ന് കപ്പൽശാല അധികൃതർ പറഞ്ഞു. ചടങ്ങിൽ കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്.നായർ, പ്രസൂൺ ബാനർജി എം.പി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |