ന്നാ താൻ കേസ് കൊട് എന്ന ആദ്യ ചിത്രത്തിലെ മജിസ്ട്രേറ്റ് വേഷത്തിലൂടെ താര പദവിയിലേക്കുയർന്ന പി.പി. കുഞ്ഞികൃഷ്ണൻ തന്റെ ചലച്ചിത്രാനുഭവം പങ്കുവെയ്ക്കുന്നു
കാസർകോഡ് തൃക്കരിപ്പൂർ തടിയൻ കൊവ്വലിലെ പുതിയ പുരയിൽ പി.പി. കുഞ്ഞികൃഷ്ണന് നാടകം ജീവിതമാണ്. കഴിഞ്ഞ നാൽപത് വർഷത്തിനിടയിൽ എത്ര വേദികളിലും തെരുവുകളിലും നാടകം കളിച്ചിട്ടുണ്ടെന്ന് കുഞ്ഞികൃഷ്ണന് നിശ്ചയമില്ല. നാടകത്തിൽ തിളങ്ങി നിൽക്കുന്നതിനിടയിൽ നാട്ടിലെ കലാസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഒരേ സ്വരത്തിൽ കുഞ്ഞികൃഷ്ണനോട് പറഞ്ഞു, ന്നാ താൻ സിനിമയിൽ അഭിനയിക്ക്...
സംസ്ഥാനത്തിന്റെ ഇങ്ങേ അറ്റത്തു കിടക്കുന്ന കാസർകോട് ജില്ലയിൽ നിന്നു സിനിമയിലെത്തുക, അതും അമ്പത്തിയെട്ടാമത്തെ വയസ്സിൽ- കുഞ്ഞികൃഷ്ണന് ചിരിയടക്കാനായില്ല. എന്നിട്ടും പ്രതീക്ഷ കൈവിട്ടില്ല. അങ്ങനെയിരിക്കെയാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സിനിമയിൽ കുഞ്ഞികൃഷ്ണനെ തേടി അവസരമെത്തുന്നത്.
കാസർകോട് ഉദിനൂർ സെൻട്രൽ യു.പി സ്കൂളിലെ റിട്ട. ഹിന്ദി അദ്ധ്യാപകനായ കുഞ്ഞികൃഷ്ണന് ഇപ്പോൾ തിരക്കോട് തിരക്കാണ്. ആരാധകരുടെ ഫോൺ കാൾ കൊണ്ടു ശ്വാസം വിടാൻ കഴിയാത്ത തിരക്ക്. പ്രിയദർശൻ ഉൾപ്പടെയുള്ള ഒന്നാം നിര സംവിധായകർ സിനിമയിലേക്ക് ഉറപ്പിച്ചു കഴിഞ്ഞു. കന്നിചിത്രത്തിലൂടെ സിനിമാപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞികൃഷ്ണനുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് :
ന്നാ താൻ കേസ് കൊട് സിനിമയിലെ മജിസ്ട്രേറ്റ് ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണല്ലോ?
സിനിമയിൽ എത്തണമെന്നു വലിയ ആഗ്രഹമൊന്നുമില്ലായിരുന്നു. ഈ പ്രായത്തിൽ ആരാണ് സിനിമയിൽ അവസരം തരുന്നത്. എങ്കിലും ഇതൊരു വലിയ ഭാഗ്യമായി കരുതുന്നു. സുഹൃത്തുക്കളുടെയും മനീഷ തീയേറ്റേഴ്സ് പ്രവർത്തകരുടെയും നിർബന്ധത്തെ തുടർന്ന് ഈ സിനിമയിലേക്കുള്ള കാസ്റ്റിംഗ് കാൾ കണ്ടാണ് ഫോട്ടോ അയച്ചത്. ടി. അരുൺകുമാർ, ഉണ്ണിരാജ് തുടങ്ങിയ സുഹൃത്തുക്കളുടെ നിർബന്ധവും കൂടിയായപ്പോൾ രണ്ടും കൽപ്പിച്ച് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു.മൂന്നു തവണയായി അഭിമുഖം നടന്നു. മുപ്പത് തവണ റിഹേഴ്സൽ ചെയ്തു.
സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും ഇത്തരത്തിൽ പ്രാധാന്യമുള്ള വേഷമായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. മജിസ്ട്രേറ്റിന്റെ വേഷം എനിക്കായി വച്ചതുമായിരുന്നില്ല. ഒടുവിൽ ഭാഗ്യത്തിന് വന്നു ചേർന്നതാണ് .
നാടകത്തിൽ എപ്പോഴെങ്കിലും ന്യായാധിപന്റെ വേഷമിട്ടിട്ടുണ്ടോ?
നാടകത്തിൽ കിട്ടാതെ പോയ റോളും ഇതാണ്. പ്രതിയായോ വാദിയായോ സാക്ഷിയായോ ഇന്നു വരെ കോടതിയിൽ കയറേണ്ടി വന്നിട്ടില്ല. കോടതി മുറിപോലും ഞാൻ കണ്ടിട്ടില്ല. പക്ഷെ പഞ്ചായത്ത് അംഗമെന്ന നിലയിൽ നാട്ടുകാരുടെ നിരവധി പ്രശ്നങ്ങളിൽ മദ്ധ്യസ്ഥന്റെ റോൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടായിരിക്കാം ന്യായാധിപന്റെ വേഷം ഒരുവിധം നന്നായി ചെയ്യാൻ കഴിഞ്ഞത്.
ന്യായാധിപന്റെ വേഷം സീരിയസായി ചെയ്യുമ്പോഴും ഉള്ളിൽ ചിരി പടർന്ന സന്ദർഭങ്ങളുണ്ടായോ?
ഷൂട്ടിംഗിന്റെ ഓരോ സന്ദർഭത്തിലും അറിയാതെ ഉള്ളിൽ ചിരി നിറയുമ്പോഴും പിടിച്ചു നിൽക്കുകയായിരുന്നു. ന്യായാധിപൻ ചിരിക്കാൻ പാടില്ലല്ലോ? ഗൗരവം വിടാതെ ചിരി നിയന്ത്രിക്കാൻ പെടാപാട് പെടുകയായിരുന്നു. പ്രതിക്കൂട്ടിൽ കയറി മന്ത്രി പ്രേമനെ ശകാരിക്കുന്ന രംഗമെത്തിയപ്പോൾ കൂടി നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു. സിനിമ പ്രവർത്തകർ പലരും ഫീൽഡിൽ നിന്നു മാറി നിന്നു അട്ടഹസിക്കുന്നതും കണ്ടു. ചിരി ഉള്ളിലടക്കി ഞാൻ സീരിയസ്സായി മന്ത്രിയ്ക്ക് നേരെ ആക്രോശിക്കുകയായിരുന്നു.
സംവിധായകനിൽ നിന്നും കുഞ്ചാക്കോ ബോബൻ തുടങ്ങിയ അഭിനേതാക്കളിൽ നിന്നുള്ള സഹകരണം?
സംവിധായകൻ രതീഷ് ബാലകൃഷ്ണനെ നേരത്തെ അറിയാം. പിന്നെ കുഞ്ചാക്കോ ബോബൻ ഒഴികെ കൂടെ അഭിനയിച്ച അഡ്വ. ഷുക്കൂർ, ഗംഗാധരൻ, ശുഭ ടീച്ചർ, കുഞ്ഞികൃഷ്ണ പണിക്കർ, കൃഷ്ണൻ വാണിയമ്പാറ, പ്രകാശൻ വെള്ളച്ചാൽ എന്നിവരെല്ലാം എന്റെ നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ ഒരു കുടുംബത്തിലെന്ന പോലെയായിരുന്നു ഷൂട്ടിംഗിലെ അനുഭവം.
സംവിധായകനിൽ നിന്നും മറ്റു അഭിനേതാക്കളിൽ നിന്നും ലഭിച്ച നിർദേശങ്ങളനുസരിച്ചാണ് മജിസ്ട്രേറ്റിന്റെ വേഷം ഭംഗിയാക്കാൻ കഴിഞ്ഞത്. അഭിനയം ഇഷ്ടമായെന്ന് പറഞ്ഞ് നിരവധി പേരാണ് വിളിക്കുന്നത്. നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ, സാഹിത്യകാരൻ ബെന്യാമിൻ, മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എം. എൽ. എ. സംവിധായകരായ പ്രിയദർശൻ, ലാൽജോസ്, ചലച്ചിത്ര നടന്മാരായ ജയസൂര്യ , ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി പ്രമുഖരും വിളിച്ച് അഭിനന്ദിച്ചിരുന്നു. ഈ ചിത്രം റിലീസായതോടെ പണ്ട് ഒരുമിച്ച് പഠിച്ച കൂട്ടുകാരൊക്കെ നമ്പർ തേടിപിടിച്ച് വിളിച്ചു. അവരെ കണ്ടെത്താൻ കഴിഞ്ഞതും വലിയ സന്തോഷം. ഫിലിപ്പൈൻസ്, ദുബായ്, അമേരിക്ക, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സുഹൃത്തുക്കളുടെ വിളി വന്നു. നാട്ടിലെ സ്വീകരണ പരിപാടികളിൽ പങ്കെടുക്കുകയാണ് ഇപ്പോഴത്തെ പ്രധാനപരിപാടി. സിനിമ റിലീസ് ചെയ്ത് രണ്ടാഴ്ചക്കിടെ 150 സ്വീകരണ പരിപാടികളിൽ പങ്കെടുത്തു.
റോഡിലെ കുഴിയെ ചുറ്റിപറ്റിയുള്ള രാഷ്ട്രീയ വിവാദങ്ങളും സിനിമയുടെ പ്രശസ്തിക്ക് കാരണമായോ?
സിനിമയുടെ പോസ്റ്ററുമായി ഉയർന്ന വിവാദങ്ങളെ കുറിച്ചെല്ലാം പലരും ചോദിക്കുന്നുണ്ട്. ആ വിവാദങ്ങൾ സിനിമയ്ക്ക് ഗുണം ചെയ്തു കാണും. എന്നാൽ അതേ കുറിച്ച് പറയാൻ ഞാൻ ആരുമല്ല. അവർക്കെല്ലാമുള്ള മറുപടി വകുപ്പുമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞു കഴിഞ്ഞു. അതിനപ്പുറം ഒന്നും പറയാനില്ല.
പുതിയ ചിത്രങ്ങൾ?
പ്രിയദർശൻ, സുധീഷ് ഗോപിനാഥ് എന്നിവരുടെ ചിത്രങ്ങൾ. ഇതിനു പുറമെ നവാഗത സംവിധായകരായ നിരവധി പേരും വിളിക്കുന്നുണ്ട്. ഒന്നും തീരുമാനിച്ചിട്ടില്ല. കുറച്ച് സെലക്ടീവായി ചെയ്താൽ മതിയെന്നാണ് കരുതുന്നത്. പടന്ന പഞ്ചായത്ത് അംഗമാണ് ഇപ്പോൾ. ഇതിനിടയിൽ കൂടുതലായി അഭിനയിക്കാൻ സമയം കിട്ടുമോ എന്നു സംശയമാണ്.
കുടുംബം?
അദ്ധ്യാപികയായ സരസ്വതിയാണ് ഭാര്യ. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ സാരംഗ്, ചെന്നൈയിൽ മറൈൻ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ആസാദ് എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |