
ഇന്ത്യയിലെ വായു മലിനീകരണം അതീവ ഗുരുതരമായ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ്. ഓരോ വർഷവും രണ്ട് ദശലക്ഷം ജനങ്ങളുടെ അകാല മരണത്തിനാണ് വായു മലിനീകരണം കാരണമാവുന്നത്. രാജ്യത്തെ നഗരങ്ങളിൽ 44 ശതമാനവും ദീർഘകാല മലിനീകരണ ഭീഷണിയിലാണ്. വ്യവസായ മലിനീകരണം, വാഹനങ്ങളിൽ നിന്നുള്ള പുക, നിർമ്മാണ പ്രവർത്തനങ്ങൾ, ഗാർഹിക മലിനീകരണം, മാലിന്യങ്ങൾ കത്തിക്കൽ, ഭൗമ ശാസ്ത്രപരമായ ഘടകങ്ങൾ, പൊടിപടലങ്ങൾ, കൽക്കരി പവർ പ്ലാന്റുകൾ, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കൽ എന്നിവയാണ് വായു മലനീകരണത്തിന്റെ പ്രധാന കാരണങ്ങൾ. ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ആറാമതാണ് എന്നാണ് സ്വിറ്റ്സർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വായു ഗുണനിലവാര സാങ്കേതിക സ്ഥാപനമായ ഐക്യൂ എയറിന്റെ റിപ്പോർട്ടുകൾ പറയുന്നത്. മലിനമായ വായുവിലെ ദോഷകരമായ പി.എം-25 കണികകളുടെ സാന്ദ്രത ലോകാരോഗ്യ സംഘടന നിശ്ചയിച്ച പരിധിയുടെ 10 ഇരട്ടിയിൽ അധികമാണ് എന്നത് ആശങ്കാജനകമാണ്.
റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ അഞ്ചെണ്ണവും ഇന്ത്യയിലാണ്. ലോകത്തെ ഏറ്റവും മലിനമായ നഗരം ഉത്തർപ്രദേശാണ്. ഹരിയാനയിലെ ബൈർണിഹട്ട്, ഗാസിയാബാദ്, ഉല തുടങ്ങിയ നഗരങ്ങളും വായു മലിനീകരണ തോതിൽ മുന്നിലാണ്. റിപ്പോർട്ട് പ്രകാരം ഡൽഹിയാണ് ലോകത്തെ ഏറ്റവും മലിനമായ തലസ്ഥാനം. ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ രണ്ട് മാസങ്ങൾക്ക് മുമ്പ് വായു മലിനീകരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഇതിലും ഇന്ത്യയിലെ വായു മലിനീകരണ തോത് ഉയർന്നതായി കണ്ടെത്തിയിരുന്നു. ഉപഗ്രഹങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ 2019 മുതൽ 2024 വരെയുള്ള കാലയളവിൽ രാജ്യത്തെ 4,041 നഗരങ്ങൾ വായു മലിനീകരണത്തിന്റെ സുരക്ഷിത പരിധി ലംഘിച്ചതായി സി.ആർ.ഇ.എ കണ്ടെത്തിയിരുന്നു.
വ്യവസായ മേഖലയിൽ നിന്നാണ് വായു മലിനീകരണത്തിന്റെ പകുതിയിലധികവും വരുന്നത്. കൽക്കരിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായങ്ങളിൽ നിന്നും പുറത്ത് വിടുന്ന സൾഫർ ഡയോക്‌സൈഡും നൈട്രജൻ ഓക്‌സൈഡും അന്തരീക്ഷത്തെ വിഷ ലിപ്തമാക്കുന്നുണ്ട്. മാത്രമല്ല. വാഹനങ്ങളിൽ നിന്നും പുറം തള്ളുന്ന പുകയും വായു മലിനീകരണ തോത് വർദ്ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് നഗര പ്രദേശങ്ങളിൽ ഇത് മൂലം വലിയ തോതിലുള്ള വായു മലിനീകരണം അനുഭവപ്പെടാം. ഇന്ന് നിരത്തുകളിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നടക്കുന്ന കെട്ടിട നിർമ്മാണങ്ങളും റോഡ് പണികളും വലിയ തോതിൽ അന്തരീക്ഷത്തിലേക്ക് പൊടി പടലങ്ങളെ കയറ്റി വിടുകയാണ് ചെയ്യുന്നത്. പൊടി പടലങ്ങളുടെ വ്യാപനം തടയാനുള്ള കൃത്യമായ സംവിധാനം രാജ്യത്തില്ലാത്തത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഏറ്റവും ആശ്വാസകരമായ കാര്യം ദേശീയ ശരാശരിയേക്കാളും മലിനീകരണ തോത് കേരളത്തിൽ കുറവാണ് എന്നതാണ്. കടൽക്കാറ്റും പശ്ചിമഘട്ടത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ് ഇതിന് പ്രധാന കാരണം.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ ശൈത്യ കാലത്ത് വായു നിലവാരം അതീവ ഗുരുതരാവസ്ഥയിലേക്ക് നിരവധി തവണ എത്തിയിരുന്നു. 18 ദിവസങ്ങളിൽ വായു നിലവാരം ഏറ്റവും ഗുരുതരം എന്ന വിഭാഗത്തിലായിരുന്നു. 87 ദിവസങ്ങളിൽ വളരെ മോശം അവസ്ഥയായിരുന്നു. പരിശോധനക്ക് ആധാരമാക്കിയ 150 ദിവസങ്ങളിൽ ഒരു ദിവസം മാത്രമാണ് വായു നിലവാരം നല്ലത് എന്ന ഗണത്തിൽപ്പെടുത്തിയത്.
ശാസകോശ അർബുദം, ഹൃദ്രോഗം, പക്ഷാഘാതം, ആസ്ത്മ, ശാസകോശ അണുബാധ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, വന്ധ്യത തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്കും വായുമലിനീകരണം കാരണമാവും. കൂടാതെ ആഗോള താപനം, ഓസോൺ പാളിയുടെ ശോഷണം, ആസിഡ് മഴ എന്നിവയും കാരണമാവും. അഞ്ച് ദിവസം പോലും വായുമലിനീകരണം നേരിടേണ്ടി വരുന്നത് പഷാഘാത സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് ജോർദാൻ സർവകലാശാലയിൽ നടന്ന പഠനങ്ങൾ പറയുന്നത്. നൈട്രജൻ ഡയോക്‌സൈഡ്, ഓസോൺ, കാർബൺ മോണോക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ് എന്നിങ്ങനെ വായു മലിനമാക്കുന്ന വാതകങ്ങളും പക്ഷാഘാതവും തമ്മിലുള്ള ബന്ധമാണ് പഠനത്തിൽ പരിശോധിച്ചത്. ഇതിന് വേണ്ടി ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നടന്ന 110 നിരീക്ഷണ പഠനങ്ങളുടെ ഡേറ്റ ഗവേഷകർ ഉപയോഗപ്പെടുത്തി. പൊടിപടലങ്ങളും പുക പോലുള്ള സൂക്ഷ്മമായ വായു കണികകളുടെ സ്വാധീനവും ഇവർ പരിശോധിച്ചു. അഞ്ച് ദിവസം നൈട്രജൻ ഡയോക്‌സൈഡ് ശ്വസിക്കേണ്ടി വരുന്നത് പക്ഷഘാത സാധ്യത 30 ശതമാനം വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ നിരീക്ഷിച്ചു. കാർബൺ മോണോക്‌സൈഡിന് ഇത് 26 ശതമാനവും സൾഫർ ഡയോക്‌സൈഡിന് 15 ശതമാനവും ഓസോണിന് അഞ്ച് ശതമാനവുമാണ്. നൈട്രജൻ ഡയോക്‌സൈഡ് ഹ്രസ്വകാലത്തേക്ക് പോലും ശ്വസിക്കേണ്ടി വരുന്നത് പക്ഷാഘാതം മൂലമുള്ള മരണ സാദ്ധ്യത 33 ശതമാനം വർദ്ധിപ്പിക്കുന്നതായും പഠനത്തിൽ കണ്ടെത്തി. സൾഫർ ഡയോക്‌സൈഡിനെ സംബന്ധിച്ച് പക്ഷാഘാത മരണ സാധ്യത 60 ശതമാനം അധികമാണ്.
പരിസ്ഥിതി നിയമങ്ങളും വാഹനങ്ങളിലെ പുക നിയന്ത്രണവും കൂടുതൽ കർശനമാക്കിയാൽ മാത്രമേ വായു മലിനീകരണത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കൂ. പുനരുപയോഗിക്കാൻ സാധിക്കുന്ന ഊർജ്ജ സ്രോതസുകളിലൂടെയും കൃത്യമായ മാലിന്യ സംസ്ക്കരണത്തിലൂടെയും ഇതിന് പരിഹാരം കാണാം. കൂടാതെ, ഇതിനെതിരെ ജനങ്ങളിൽ അവബോധം വളർത്തി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും അനിവാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |