
കൊറിയ (ഛത്തീസ്ഗണ്ഡ്): പ്രണയവിവാഹത്തിന് ശേഷം 15 വർഷം ഒരുമിച്ച് ജീവിച്ച ഭർത്താവിൽ നിന്നും യുവതി നേരിട്ടത് സമാനതകളില്ലാത്ത കൊടും ക്രൂരത. ഛത്തീസ്ഗണ്ഡിലെ കൊറിയ ജില്ലയിൽ ജൂൺ 14-നാണ് കേസിനാസ്പദമായ സംഭവം. താര എന്ന യുവതിയാണ് മർദ്ദനത്തിനിരയായത്. നാല് മക്കളുമായി മാറി താമസിക്കുകയായിരുന്നു ഇവർ. ഭർത്താവിന്റെ നിരന്തരമായ ഉപദ്രവം സഹിക്കാനാകാതെ തന്നെ സഹായിച്ച ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്.
ഇവിടെയെത്തിയ ജിതേന്ദ്ര, യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് വഴക്കുണ്ടാക്കുകയും വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. തുടർന്ന് യുവതിയുടെ കൈകാലുകൾ തുണികൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. കത്രിക ഉപയോഗിച്ച് മുടി മുറിച്ചുമാറ്റിയ ശേഷം തല പൂർണമായും മുണ്ഡനം ചെയ്തു. എഞ്ചിൻ ഓയിലും കരിയും മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയായിരുന്നു എന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി കൂട്ടിച്ചേർത്തു.
യുവതിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമം വഴി വ്യാപകമായി പ്രചരിച്ചതോടെയാണ് നേരിട്ട ക്രൂരത പുറത്തറിയുന്നത്. സംഭവത്തിൽ ഭർത്താവ് ജിതേന്ദ്ര ഘാസിയയ്‌ക്കെതിരെ പൊലീസ് കേസെടത്തു. മക്കളുടെ മുന്നിലിട്ട് ഭാര്യയെ ഉപദ്രവിക്കുന്നതിന് പുറമെ അമ്മയുടെ കരണത്തടിക്കാൻ മക്കളോട് ഇയാൾ ആവശ്യപ്പെട്ടു. കൂടാതെ, മക്കളിൽ ഒരാളെക്കൊണ്ട് തനിക്ക് മൂത്രം നൽകാൻ നിർബന്ധിച്ചതായും, പിന്നീട് ജിതേന്ദ്ര തന്നെക്കൊണ്ട് മൂത്രം കുടിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.
എന്നാൽ, യുവതി തന്നെയും മക്കളെയും ഉപേക്ഷിച്ച് മറ്റ് പുരുഷന്മാർക്കൊപ്പം ഒളിച്ചോടിയതാണെന്നാണ് വീഡിയോയിൽ ഭർത്താവ് ആരോപിക്കുന്നത്. മുൻപ് തന്റെ സഹോദരീ ഭർത്താവിനൊപ്പവും പിന്നീട് അനന്തരവനൊപ്പവും യുവതി പോയതായും ഇയാൾ ആരോപിക്കുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രതിയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |